![ഗവര്‍ണര്‍ കണ്ടതുപോലെ അവര്‍ ഗുണ്ടകളോ ക്രിമിനലുകളോ അല്ല ഭാവി വാഗ്ദാനങ്ങളായ വിദ്യാര്‍ഥികളാണ്- മുഖ്യമന്ത്രി](assets/news_post/cm cm22399.jpg)
കോഴിക്കോട് മിഠായിത്തെരുവില്‍ സന്ദര്‍ശനം നടത്തിയ ഗവര്‍ണര്‍ പ്രോട്ടോകോള്‍ ലംഘിച്ചെന്നും മുഖ്യമന്ത്രി ആരോപിച്ചു
കാലിക്കറ്റ് സർവകലാശാലയിൽ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച എസ്.എഫ്.ഐക്കാരെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിഷേധിച്ചത് ഗുണ്ടകളോ ക്രിമിനലുകളോ അല്ലെന്നും, ഭാവി വാഗ്ദാനങ്ങളായ വിദ്യാര്‍ഥികളാണെന്നും അദ്ദേഹം പറഞ്ഞു.
നവ കേരള സദസിന്റെ ഭാഗമായി കൊല്ലത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. ഗവര്‍ണര്‍ കണ്ടതുപോലെ അവര്‍ ഗുണ്ടകളോ ക്രിമിനലുകളോ അല്ല. അദ്ദേഹം ഉപയോഗിച്ച മറ്റുവിശേഷണ പദങ്ങളൊന്നും ചേരുന്നവരല്ല പ്രതിഷേധം നടത്തിയത്. നമ്മുടെ നാടിന്റെ ഭാവി വാഗ്ദാനങ്ങളായ വിദ്യാര്‍ഥികളാണ്. അവരുടെ മേഖലയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം ചാന്‍സിലര്‍ എന്ന നിലയ്ക്ക് അദ്ദേഹം ചെയ്തപ്പോള്‍ ആ നടപടിയെ ചോദ്യം ചെയ്യുകയാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ, കോഴിക്കോട് മിഠായിത്തെരുവില്‍ സന്ദര്‍ശനം നടത്തിയ ഗവര്‍ണര്‍ പ്രോട്ടോകോള്‍ ലംഘിച്ചെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തിന്റെ ക്രമസമാധാനനില ഭദ്രമാണെന്ന് രാജ്യത്തെ തന്നെ അദ്ദേഹം ബോധ്യപ്പെടുത്തി. എന്നാല്‍, ക്രമസമാധാനനില ഭദ്രമായാലും ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ഇത്തരത്തില്‍ പ്രോട്ടോകോളെല്ലാം ലംഘിച്ച് തോന്നിയപോലെ ഇറങ്ങിനടക്കുന്നത് അനുകരണീയമായ മാതൃകയല്ലന്നും ചെയ്തത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഇതുപോലെ ഒരു നോട്ടീസും നല്‍കാതെ ഇറങ്ങിചെല്ലാന്‍ പറ്റുന്ന എത്ര സംസ്ഥാനമുണ്ട്. കേരളത്തിന്റെ ക്രമസമാധാനനില എന്താണെന്ന് അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ടാവും. അദ്ദേഹം മിഠായിത്തെരുവില്‍ പോയി എല്ലാ കടകളിലും കയറി, അലുവ രുരിച്ചുനോക്കി. അത് നന്നായി.
മിഠായിത്തെരുവിനൊരു പ്രശസ്തിയായി. മിഠായിത്തെരുവ് നേരത്തെതന്നെ പ്രശസ്തമാണ്. ഇത് ഗവര്‍ണറും കേട്ടിരിക്കാം. അതിനാലാവാം അങ്ങോട്ടുപോയത്. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുയര്‍ന്ന്ത് അദ്ദേഹം ചെയ്ത പ്രവൃത്തിക്കെതിരെയാണ്. അതിന് മറ്റുമാനങ്ങള്‍ കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Photo Courtesy - google