തിരുവനന്തപുരം: യുവാവിനെ കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഇന്നലെ രാത്രിയിലാണ് കരമന സ്വദേശിയായ എസ്. ദീപുവിനെ തിരുവനന്തപുരം കന്യാകുമാരി ദേശീയ പാതയിൽ കേരള-തമിഴ്നാട് അതിർത്തിയായ കളിയ്ക്കാവിളയക്ക് സമീപം ഒറ്റാമരത്ത് മഹീന്ദ്ര കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജെസിബി വാങ്ങാനായി കോയമ്പത്തൂരിലേക്ക് പോകുന്നു എന്നായിരുന്നു ദീപു വീട്ടുകാരോട് പറഞ്ഞിരുന്നത്. 10 ലക്ഷം രൂപയുമായാണ് ദീപു വീട്ടിൽ നിന്നും പുറപ്പെട്ടതെങ്കിലും ഈ പണം കാറിലുണ്ടായിരുന്നില്ല.
പഴയ ജെസിബി വാങ്ങി അറ്റകുറ്റ പണി ചെയ്ത് വിൽപ്പന നടത്തുന്ന ജോലിയും ദീപു ചെയ്തിരുന്നു. ഇന്നലെ 6 മണിക്കാണ് പണവുമായി വീട്ടിൽ നിന്നും ഇറങ്ങിയത്. 12.30 തോടെയാണ് കൊലപാതകം അറിഞ്ഞത്. രാത്രി 12 മണിയോടെയാണ് നാട്ടുകാർ കളിയിക്കാവിള പൊലീസിനെ വിവരം അറിയിച്ചത്. കാറിന്റെ മുന്നിലെ സീറ്റിലായിരുന്നു മൃതദേഹം. മോഷണത്തിനിടെയുള്ള കൊലപാതകം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.