ഏഴ് മെറ്റല്‍ ഡിറ്റക്ടറും 101 സിസിടിവി ക്യാമറകളുമാണ് അനക്‌സ് രണ്ട് പരിസരത്ത് സ്ഥാപിച്ചത്
തിരുവനന്തപുരം: മന്ത്രിമാരുടെ സുരക്ഷാക്രമീകരണങ്ങൾ വർധിപ്പിക്കാൻ രണ്ടര കോടി രൂപയിലേറെ അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടെയാണ് മന്ത്രിമാരുടെ സുരക്ഷ വർധിപ്പിക്കാൻ 2.53 കോടി രൂപ അനുവദിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്.
സെക്രട്ടറിയേറ്റ് അനക്‌സ് രണ്ടിലെ ഓഫിസുകളിൽ ക്യാമറകളും മെറ്റൽ ഡിറ്റക്ടറുകളും സ്ഥാപിച്ച വകയിലാണ് സർക്കാർ തുക അനുവദിച്ചിരിക്കുന്നത്. ഏഴ് മെറ്റൽ ഡിറ്റക്ടറും 101 സിസിടിവി ക്യാമറകളുമാണ് അനക്‌സ് രണ്ട് പരിസരത്ത് സ്ഥാപിച്ചത്. ആറ് മാസത്തെ സംഭരണശേഷിയുള്ള ക്യാമറകൾക്കും അനുബന്ധ ഉപകരണങ്ങൾക്കും ഉൾപ്പെടെയാണ് ഈ തുക. കൊച്ചിയിലെ സ്വകാര്യസ്ഥാപനമാണ് ക്യാമറകളും മെറ്റൽ ഡിറ്റക്ടറുകളും സ്ഥാപിച്ചത്.
മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വീണാ ജോർജ്, വി ശിവൻകുട്ടി, ആർ ബിന്ദു, പി പ്രസാദ്, ജെ ചിഞ്ചുറാണി എന്നിവരുടെ ഓഫിസാണ് അനക്‌സ് രണ്ടിൽ പ്രവർത്തിക്കുന്നത്.