തുണി ലഭിച്ചാൽ രണ്ടു മാസത്തിനകം പരിഷ്‌കാരം നടപ്പാക്കും. തയ്‌ക്കാനുള്ള പണം ജീവനക്കാർ വേണം കണ്ടെത്താൻ.
കെഎസ്ആർടിസിയിലെ യൂണിഫോം പഴയതു പോലെ കാക്കിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള നിർദേശം രണ്ട് ദിവസം മുമ്പാണ് പുറത്തുവന്നത്. വിവിധ വിഭാഗങ്ങളിലെ ജീവനക്കാരുടെ യൂണിഫോം പരിഷ്‌കരിച്ച് കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റ് ഉത്തരവിറക്കിയിരുന്നു.
കണ്ടക്ടർ/ഡ്രൈവർ തസ്തികയിലുള്ളവർക്ക് കാക്കി പാന്റ്‌സും കാക്കി ഹാവ് കൈ ഷർട്ടും വനിതാ കണ്ടക്ടർക്ക് കാക്കി ചുരിദാറും ഓവർ കോട്ടും ഒപ്പം യൂണിഫോമുകളിൽ നെയിംബോർഡുമാക്കാനാണ് പുതിയ ഉത്തരവ്.മുപ്പതുവർഷത്തിലേറെ ഉപയോഗിച്ചു വന്ന കാക്കി യൂണിഫോം 2015ലാണ് നീലയാക്കി മാറ്റി ഉത്തരവിറങ്ങിയത്. മെക്കാനിക്കൽ ജീവനക്കാർ നീല വസ്ത്രത്തിലേക്കും മാറും.
ഇതിനായി 60,000 മീറ്റർ തുണി കേരള ടെക്സ്റ്റൈൽ കോർപറേഷൻ കൈമാറിയിട്ടുണ്ട്. എന്നാൽ യൂണിഫോം നീലയിൽ നിന്നും കാക്കിയിലേക്ക് മാറാൻ ഒരു വർഷം വേണ്ടത് 3.5 കോടി രൂപയാണ്. 8 വർഷമായി യൂണിഫോം അലവൻസ് കിട്ടുന്നില്ലെന്ന് ജീവനക്കാർ പരാതിപ്പെടുന്നതിനിടെയാണ് പുതിയ തീരുമാനം നിലവിൽ വരുന്നത്.
ആ വർഷം മുതലുള്ള അലവൻസ് കിട്ടാനുണ്ടെന്നാണ് തൊഴിലാളി സംഘടനകൾ പറയുന്നത്. 2012 ലെ കരാർ അനുസരിച്ച് ഫീൽഡ് ജീവനക്കാർക്ക് 1000 രൂപയായിരുന്നു വാർഷിക യൂണിഫോം അലവൻസ്. 2021ലെ കരാറിൽ 1,600 രൂപയാക്കി. പണം അനുവദിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം തീരുമാനമായില്ല.
കേരള ടെക്സ്റ്റൈൽ കോർപറേഷൻ സ്വന്തം മില്ലുകളിൽ ഉൽപ്പാദിപ്പിക്കുന്ന തുണിയാണ് യൂണിഫോമിനായി കൈമാറുന്നത്. യൂണിഫോമിന്റെ പോക്കറ്റിൽ എംബ്ലം പതിക്കുന്നതും ടെക്‌സ്‌റ്റൈൽ കോർപ്പറേഷനാണ്. തുണി ലഭിച്ചാൽ രണ്ടു മാസത്തിനകം പരിഷ്‌കാരം നടപ്പാക്കും. തയ്‌ക്കാനുള്ള പണം ജീവനക്കാർ വേണം കണ്ടെത്താൻ.
26,000 ജീവനക്കാരുണ്ട്. 24,000 പേർക്കെങ്കിലും യൂണിഫോം വേണം. ഓപ്പറേറ്റിംഗ് ജീവനക്കാർ മാത്രം 18,000. ഇതിൽ യൂണിഫോം നൽകാത്തത് ഉന്നത ഉദ്യോഗസ്ഥർക്കും ക്ലറിക്കൽ സ്റ്റാഫിനും വിരമിക്കാറായവർക്കും മാത്രമാണ്. പൊലീസിനുള്ള യൂണിഫോം കാന്റീനിലൂടെ കോർപ്പറേഷനാണ് നൽകുന്നത്. സാമൂഹിക സുരക്ഷാ വകുപ്പിനും യൂണിഫോം നൽകിയിട്ടുണ്ട്.
യൂണിഫോം തിരിച്ച് കാക്കി നിറമാക്കക്കണമെന്ന് തൊഴിലാളി യൂണിയൻ വളരെ നാളുകളായി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് യൂണിഫോം തിരിച്ച് കാക്കിയാക്കാം എന്ന് തീരുമാനിച്ചിരുന്നെങ്കിലും ഉത്തരവ് ഇപ്പോഴാണ് ആയത്.
Photo Courtesy - google