ആര്‍എസ്എസും മോദിക്ക് തന്നെയാണ് സാധ്യത കല്‍പിക്കുന്നത്.
ന്യൂഡൽഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നരേന്ദ്ര മോദി തന്നെയെന്ന് ബിജെപി. കേന്ദ്രമന്ത്രിമാരായ അമിത്ഷായും ധർമ്മേന്ദ്ര പ്രധാനുമാണ് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷവും മോദി തന്നെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് വ്യക്തമാക്കിയത്. പ്രധാനമന്ത്രി പദത്തിൽ തൽക്കാലം ഒഴിവില്ലെന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറയുമ്പോൾ, മോദി എന്തുകൊണ്ട് വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് അമിത് ഷാ വിശദമായി പറയുന്നു.
പ്രധാനമന്ത്രിയാകാൻ മമത ബാനർജിക്ക് കഴിവുണ്ടെന്ന പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യസെന്നിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് ബിജെപി നേതാക്കളും തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരെന്ന് വ്യക്തമാക്കുന്നത്. പ്രാദേശിക പാർട്ടികൾ ഒന്നിച്ച് നിന്നാൽ ബിജെപിക്ക് തിരിച്ചടിയാകുമെന്നും അതിനുള്ള സാധ്യതകൾ വിലയിരുത്തി വാർത്ത ഏജൻസിയോട് സെൻ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ ഐക്യത്തിനായി വാദിച്ച് തൃണമൂൽ നേതാവ് ഡെറക് ഒബ്രയൻ ലേഖനവും എഴുതി.
കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പ് വിജയം ചൂണ്ടിക്കാട്ടിയാണ് നരേന്ദ്രമോദിയുടെ തുടർ സാധ്യതയെ കുറിച്ച് അമിത് ഷാ സൂചന നൽകുന്നത്. തെരഞ്ഞെടുപ്പ് വിജയം ഒരു സന്ദേശമായിരുന്നുവെന്നും 2024ൽ മോദി പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്നും അമിത്ഷാ അവകാശപ്പെട്ടു. പാർലമെൻറ് തെരഞ്ഞെടുപ്പിനെ നേരിടാനും തൽക്കാലും ബിജെപിക്ക് മുൻപിൽ മറ്റ് മുഖങ്ങളില്ല. ആർഎസ്എസും മോദിക്ക് തന്നെയാണ് സാധ്യത കൽപിക്കുന്നത്.