കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് കൂടുതൽ പരിഗണന നൽകിയത് വലതുപക്ഷമെന്ന് സിപിഐ നേതാവ് ആനി രാജ. തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് കൂടുതൽ പരിഗണന നൽതിയത് വലതുപക്ഷ പാർട്ടികളായ തൃണമൂൽ കോൺഗ്രസും ബിജു ജനതാദളുമാണെന്നും ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി കൂടിയായ ആനി രാജ ചൂണ്ടിക്കാട്ടി. ഇടതുപക്ഷം ഉൾപ്പെടെയുള്ള മറ്റുപാർട്ടികൾ ഇത് മാതൃകയാക്കണമെന്നും സ്ത്രീവോട്ടവകാശ സമരപ്പോരാളി എമിലി ഡേവിസൺ രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആനി രാജ പറഞ്ഞു.
കേരളത്തിൽ ഇടതുപക്ഷജനാധിപത്യ മുന്നണി സ്ത്രീകൾക്കായി മാറ്റിവെച്ച സീറ്റുകൾ പെൺമെമ്മോറിയലിന്റെ പ്രതിഫലനമായി കാണുന്നുവെന്നും അവർ പറഞ്ഞു. ഒരു ലക്ഷം സ്ത്രീകൾ ഒപ്പു വച്ച മെമ്മോറാണ്ഡമാണ് പെൺമെമ്മോറിയൽ. രാഷ്ട്രീയ പാർട്ടികളുടെ നേതൃനിരയിൽ സ്ത്രീകളുടെ സാന്നിധ്യം ശക്തമാകണമെന്നും ആനി രാജ കൂട്ടിച്ചേർത്തു.
ഡോ. മാളവിക ബിന്നി അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫ. കുസുമം ജോസഫ് അധ്യക്ഷതവഹിച്ചു. എം. സുൽഫത്ത്, കെ. അജിത, ഡോ. കെ.എസ്. മാധവൻ, കെ.ഇ.എൻ. കുഞ്ഞഹമ്മദ്, ഡോ. പി. ഗീത, വൈഗ സുബ്രഹ്മണ്യൻ, ഗ്രോ വാസു, കെ. അമ്മിണി എന്നിവർ സംസാരിച്ചു.