![നടിയോട് മോശമായി പെരുമാറിയിട്ടില്ല സീറ്റിനെ ചൊല്ലിയായിരുന്നു തർക്കം മുൻകൂർ ജാമ്യം തേടി തൃശൂർ സ്വദേശി](assets/news_post/plane120219.jpg)
താൻ നടിയോട് മോശമായി പെരുമാറിയിട്ടില്ലന്നും ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പരാതി വന്നതെന്ന് അറിയില്ലെന്നും ആൻ്റോ പറയുന്നു
കൊച്ചി: വിമാനയാത്രക്കിടെ സഹയാത്രികൻ അപമര്യാദയായി പെരുമാറിയെന്ന യുവനടിയുടെ പരാതിയിൽ പ്രതിയായ തൃശൂർ സ്വദേശി കോടതിയിൽ മുൻകൂർ ജാമ്യം തേടി. തൃശൂർ സ്വദേശിയായ ആന്റോയാണ് എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. അതേസമയം നടിയുമായി സീറ്റിനെ ചൊല്ലിയുള്ള തർക്കം മാത്രമാണ് ഉണ്ടായതെന്നും അപമര്യാദയോടെ പെരുമാറിയിട്ടില്ലെന്നും അപേക്ഷയിൽ ആൻ്റോ പറയുന്നു.
താൻ നടിയോട് മോശമായി പെരുമാറിയിട്ടില്ലന്നും ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പരാതി വന്നതെന്ന് അറിയില്ലെന്നും ആൻ്റോ പറയുന്നു. വിമാനം മുംബൈയിൽ നിന്നും പുറപ്പെടുന്നതിന് മുൻപേ തന്നെ തർക്കം ഉണ്ടായിരുന്നുവെന്നും വിന്റോ സീറ്റിനെ ചൊല്ലിയായിരുന്നു പ്രശ്നമെന്നും ആൻ്റോ വ്യക്തമാക്കുന്നു. ഗ്രൂപ്പ് ടിക്കറ്റിലായിരുന്നു താൻ യാത്ര ചെയ്തതെന്ന് ആൻ്റോ പറഞ്ഞു.
പ്രശ്നം ഉണ്ടായപ്പോൾ തന്നെ എയർഹോസ്റ്റസിനോട് പരാതിപ്പെട്ടിരുന്നു. അവർ ഉടൻ തന്നെ ഇടപെട്ട് പ്രശ്നം പരിഹരിച്ച് , നടിക്ക് മറ്റൊരു സീറ്റ് അനുവദിച്ചു മാത്രമല്ല മുംബൈയിൽ നിന്നാണ് പ്രശ്നം ഉണ്ടായെന്നതിനാൽ നെടുമ്പാശേരി പോലീസിന് ഇക്കാര്യത്തിൽ കേസ് എടുക്കാൻ സാധിക്കില്ലെന്നും ആന്റോ ഹർജിയിൽ പറയുന്നു.
ബുധനാഴ്ച രാവിലെയായിരുന്നു നടി പോലീസിൽ പരാതി നൽകിയത്. ഇയാൾ മോശമായി പെരുമാറിയത് മദ്യലഹരിയിലായിരുന്നുവെന്നും നടി പറഞ്ഞിരുന്നു. എന്നാൽ ഈ സംഭവം വിമാനത്തിലെ കാബിൻ ക്രൂ അംഗങ്ങളോട് പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും നടി ആരോപിച്ചു. നടിക്കുണ്ടായ മോശം അനുഭവം ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുകയും ചെയ്തു.
Photo Courtesy - google