ദിലീപിനും ശരത്തിനുമെതിരായ കുറ്റങ്ങൾ നിലനിൽക്കുമെന്ന് നിരീക്ഷിച്ച കോടതി, പ്രതികൾ ഈ മാസം 31ന് ഹാജരാകണമെന്നും നിർദ്ദേശിച്ചു.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ റിപ്പോർട്ട് അംഗീകരിച്ച് എറണാകുളം ജില്ലാ സെഷൻസ് കോടതി. ദിലീപിന്റേയും ശരത്തിന്റേയും ഹർജി തള്ളിയാണ് കോടതിയുടെ ഉത്തരവ്. ദിലീപിനും ശരത്തിനുമെതിരായ കുറ്റങ്ങൾ നിലനിൽക്കുമെന്ന് നിരീക്ഷിച്ച കോടതി, പ്രതികൾ ഈ മാസം 31ന് ഹാജരാകണമെന്നും നിർദ്ദേശിച്ചു.
തുടരന്വേഷണ റിപ്പോർട്ട് തള്ളി വിചാരണ എത്രയും വേഗം പൂർത്തിയാക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഇവർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
തുടരന്വേഷണത്തിന് പിന്നാലെ ദിലീപിനെതിരെ ഒരു കുറ്റം കൂടി ചുമത്തിയിരുന്നു. ഹൈക്കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശിച്ച ഫോണിലെ വിവരങ്ങൾ നീക്കിയെന്നതാണ് കേസ്. മുംബൈയിലെ ലാബിൽ എത്തിച്ചും സ്വകാര്യ ഹാക്കറെ ഉപയോഗിച്ചും ദൃശ്യങ്ങൾ നീക്കിയെന്നാണ് പ്രോസിക്യൂഷന്റെ വാദം. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഒളിപ്പിച്ചെന്ന കുറ്റമാണ് ദിലീപിന്റെ സുഹൃത്തായ ശരത്തിനെതിരെ ചുമത്തിയിട്ടുള്ളത്. ദൃശ്യങ്ങൾ ഐപാഡിലാക്കി ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിച്ചത് ശരത്താണെന്ന് ബാലചന്ദ്ര കുമാർ പറഞ്ഞിരുന്നു.
നടിയെ ആക്രമിച്ച ഈ ദൃശ്യങ്ങൾ കാണാൻ തന്നെ ക്ഷണിച്ചിരുന്നതായും ബാലചന്ദ്രകുമാർ പറഞ്ഞു. 112 സാക്ഷിമൊഴികളും 300ലേരെ അനുബന്ധ തെളിവുകളുമാണ് തുടരന്വേഷണ റിപ്പോർട്ടിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയത്. നവംബർ10ന് കേസിന്റെ വിചാരണ വീണ്ടും ആരംഭിക്കും.