![ഇക്കുറിയും രാഹുൽ ഗാന്ധിയെ നേരിടാൻ ബിജെപി നിയോഗിച്ചിരിക്കുന്നത് വനിതാ നേതാവിനെയോ?](assets/news_post/rr28324.jpg)
കഴിഞ്ഞ പത്തുവർഷവും രാഹുൽ ഗാന്ധിയെ ആക്രമിച്ചിരുന്നത് സ്മൃതി ഇറാനിയായിരുന്നു.
ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ നേരിടാൻ ബിജെപി നിയോഗിച്ചിരിക്കുന്നത് ഇക്കുറിയും വനിതാ നേതാവിനെയോ? കഴിഞ്ഞ ദിവസം പാർലമെന്റിൽ നടന്ന സംഭവങ്ങൾ വ്യക്തമാക്കുന്നത് ഇക്കുറിയും രാഹുൽ ഗാന്ധിയെ നേരിടാൻ ബിജെപി നിയോഗിച്ചിരിക്കുന്നത് വനിതാ നേതാവിനെയാണ് എന്നു തന്നെയാണ്. കഴിഞ്ഞ പത്തുവർഷവും രാഹുൽ ഗാന്ധിയെ ആക്രമിച്ചിരുന്നത് സ്മൃതി ഇറാനിയായിരുന്നു.
കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ കേന്ദ്രസർക്കാരിനെയും ബിജെപിയേയും നിശിതമായി വിമർശിച്ചിരുന്നു. എന്നാൽ, കേന്ദ്രസർക്കാരിനെതിരായ രാഹുലിന്റെ പരമാർശങ്ങൾ സഭാരേഖകളിൽ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു. രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബാൻസൂരി സ്വരാജ് സ്പീക്കർക്ക് കത്ത് നൽകുകയും ചെയ്തു. രാഹുൽ ഗാന്ധിയുടെ പ്രസ്താവനകൾ “വസ്തുതപരമായി തെറ്റും തെറ്റിദ്ധാരണപരവും” എന്നായിരുന്നു ബാൻസൂരി സ്വരാജിന്റെ ആരോപണം.
അമേഠിയിൽ 2014ൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച നാൾ മുതൽ സ്മൃതി ഇറാനിയായിരുന്നു രാഹുൽ ഗാന്ധിയുടെ ഏറ്റവും വലിയ വിമർശക. ആ തെരഞ്ഞെടുപ്പിൽ സ്മൃതി ഇറാനി രാഹുൽ ഗാന്ധിയോട് പരാജയപ്പെട്ടെങ്കിലും സ്മൃതി കേന്ദ്രമന്ത്രിയായി. അമേഠിയിൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു. കേന്ദ്രമന്ത്രിയായിരിക്കെയും സ്മൃതി രാഹുൽ ഗാന്ധിയെ നിശിതമായി വിമർശിച്ചും പരിഹസിച്ചും രംഗത്തെത്തി. തൊട്ടടുത്ത പൊതുതെരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുലിനെതിരെ മത്സരിച്ച സ്മൃതി ഇറാനി വിജയിച്ച് ലോക്സഭയിലെത്തി. ലോക്സഭയ്ക്കകത്തും പുറത്തും അന്നും സ്മൃതിയുടെ ഇര രാഹുൽ ഗാന്ധി തന്നെയായിരുന്നു.
എന്നാൽ, ഇക്കുറി അമേഠിയിൽ മത്സരിച്ച സ്മൃതി ഇറാനി കോൺഗ്രസ് നേതാവ് കിഷോർ ലാൽ ശർമ്മയോട് പരാജയപ്പെട്ടു. കേന്ദ്രമന്ത്രിസഭയിലും സ്മൃതി ഇടംപിടിച്ചില്ല. സ്മൃതി ഇറാനി ഇല്ലെങ്കിലും രാഹുലിനെ എതിർക്കാൻ ബിജെപിയുടെ മറ്റൊരു തീപ്പൊരി വനിതാ നേതാവാണ് ഇക്കുറി മുന്നിലുള്ളത്. ബാൻസൂരി സ്വരാജ്. സാക്ഷാൽ സുഷമ സ്വരാജിന്റെ മകൾ.