![പ്രധാനമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ നിതീഷ് കുമാറെന്ന് ജെഡിയു നേതാവ്](assets/news_post/niteesh19623.jpg)
ഈ രാജ്യത്തെ ഏറ്റവും വലിയ സോഷ്യലിസ്റ്റ് നേതാവാണ് നിതീഷ് കുമാര്‍.
പാട്ന: പ്രധാനമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ നിതീഷ് കുമാറെന്ന് ജെഡിയു നേതാവ്. ബീഹാർ നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറും ജെഡിയുവിന്റെ മുതിർന്ന നേതാവുമായ മഹേശ്വർ ഹസാരിയാണ് നിതീഷ് കുമാറിനെ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്. പ്രധാനമന്ത്രി പദത്തിന് നിതീഷ് കുമാറിനെക്കാൾ യോഗ്യതയുള്ള മറ്റാരും ഇന്ത്യയിൽ ഇല്ലെന്നും ഹസാരി പറഞ്ഞു.
'ഇന്ത്യൻ സഖ്യം പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ പേര് പ്രഖ്യാപിക്കുമ്പോഴെല്ലാം അത് നിതീഷ് കുമാറിന്റെ പേര് മാത്രമായിരിക്കും മുന്നിൽ വരുന്നത്. ഈ രാജ്യത്തെ ഏറ്റവും വലിയ സോഷ്യലിസ്റ്റ് നേതാവാണ് നിതീഷ് കുമാർ. രാം മനോഹർ ലോഹ്യയ്ക്കും ജെപിക്കും ശേഷം നിതീഷ് കുമാറാണ് ഏറ്റവും വലിയ സോഷ്യലിസ്റ്റ് നേതാവെന്ന് പ്രധാനമന്ത്രി മോദി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഹസാരി പറഞ്ഞു.
'നിതീഷ് കുമാർ 5 തവണ കേന്ദ്ര സർക്കാരിൽ മന്ത്രിയായിട്ടുണ്ട്. 18 വർഷം ബിഹാർ മുഖ്യമന്ത്രിയായി.അദ്ദേഹത്തേക്കാൾ യോഗ്യനായി മറ്റാരുമില്ല. നിതീഷ് കുമാർ മുഴുവൻ പ്രതിപക്ഷത്തെയും ഒന്നിപ്പിച്ചിരിക്കുകയാണ്. അതിനാൽ ഇന്നല്ലെങ്കിൽ നാളെ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം ഇന്ത്യ സഖ്യം പ്രഖ്യാപിക്കും', ഹസാരി കൂട്ടിച്ചേർത്തു. ജെഡിയുവിന്റെ സെൽ പ്രസിഡന്റുമാരും മുഖ്യമന്ത്രി നിതീഷ് കുമാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവന.