![സല്‍മാന്‍ ഖാനെ വധിക്കാൻ 25 ലക്ഷം രൂപയുടെ കരാർ](assets/news_post/salman28307.jpg)
നടൻ സൽമാൻ ഖാനെ വധിക്കാൻ ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങ് ഏർപ്പെട്ടത് 25 ലക്ഷം രൂപയുടെ കരാറിൽ. നടനെ നിരീക്ഷിക്കാൻ മാത്രം എളുപതോളം പേരെ നിയോഗിച്ചിരുന്നെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. നവിമുംബൈയിലെ ഫാം ഹൗസിലെത്തുന്ന സൽമാനെ വെടിവച്ച് കൊല്ലാൻ പദ്ധതിയിട്ട സംഘത്തിനെതിരായ കുറ്റപത്രത്തിലാണ് ബിഷ്‌ണോയി ഗ്യാങ്ങിന് സംഭവത്തിലുളള പങ്ക് വ്യക്തമാക്കുന്നത്.
താരത്തെ വധിക്കാനായി 18 വയസ്സിൽ താഴെ പ്രായമുള്ളവരെയും സംഘം റിക്രൂട്ട് ചെയ്തിരുന്നു. കൊലപാതക ശേഷം കന്യാകുമാരി വഴി ശ്രീലങ്കയിലേക്ക് കടക്കാനായിരുന്നു പദ്ധതി. കൃത്യം നടപ്പാക്കാൻ എകെ47 തോക്കുകൾ ഉൾപ്പെടെ പ്രതികൾ വാങ്ങിയിരുന്നു.
കഴിഞ്ഞ മാസമാണ് വാടക കൊലയാളികളെ നവിമുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് പ്രതികളാണ് ഇതുവരെ കേസിൽ പിടിയിലായത്. മാസങ്ങൾക്ക് മുൻപേ പ്രതികൾ പദ്ധതിയുടെ ആസൂത്രണം ആരംഭിച്ചിരുന്നു. ഇതിനായി എകെ 47 അടക്കം ആയുധങ്ങൾ ഇവർ സംഭരിച്ചു. ഏപ്രിൽ 14ന് ബാന്ദ്രയിലെ സൽമാൻ ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവയ്പിൽ മുംബൈ പൊലീസും അന്വേഷണം തുടരുകയാണ്.