![കർണാടകത്തിലെ ശൈത്യ കാല നിയമസഭാസമ്മേളനം പ്രക്ഷുബ്ധമാക്കാൻ ബിജെപി -ജെഡിഎസ് പ്രതിപക്ഷസഖ്യം](assets/news_post/mdc21908.jpg)
ബിജെപി -ജെഡിഎസ് സഖ്യം നിലവിൽ വന്നശേഷം ആദ്യമായാണ് നിയമസഭ ചേരുന്നത്.
കർണാടക നിയമസഭയിലെ ശൈത്യകാല സമ്മേളനത്തിൽ തീ പാറാൻ സാധ്യത. ഇന്നുമുതൽ പത്തുദിവസം ബെലഗാവിയിലെ സുവർണ്ണ വിധാൻസൗധയിലാണ് സമ്മേളനം നടക്കുന്നത്.കോൺഗ്രസ്സ് ഭരിക്കുന്ന ഈ സംസ്ഥാനത്ത് ബിജെപിയാണ് പ്രധാന പ്രതിപക്ഷം. ഇതുവരെയും ബിജെപിയ്ക്ക് പ്രതിപക്ഷ നേതാവ് ഉണ്ടായിരുന്നില്ല. കഴിഞ്ഞ മാസാവസാനമാണ് മുൻആഭ്യന്തരമന്ത്രിയും മികച്ച സംഘാടകനുമായ ആർ അശോകിനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്. ബിജെപി -ജെഡിഎസ് സഖ്യം നിലവിൽ വന്നശേഷം ആദ്യമായാണ് നിയമസഭ ചേരുന്നത്.
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കൈവരിച്ച തിളക്കമാർന്ന വിജയം ബിജെപി യ്ക്ക് ആവേശം പകർന്നിട്ടുണ്ട്. തെലങ്കാനയിൽ കോൺഗ്രസ്സ് നേടിയ വിജയമാകട്ടെ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് കൂടി അവകാശപ്പെട്ടതാണ്. അദ്ദേഹമായിരുന്നു തെലങ്കാന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ പ്രധാന സൂത്രധാരൻ. ആറുമാസം മുമ്പ് കർണാടകത്തിൽ വീശിയടിച്ച കോൺഗ്രസ്സ് അനുകൂല കാറ്റാണ് തെലങ്കാനയിലും വ്യാപിച്ചത്. പ്രതിപക്ഷനേതാവ് ആർ അശോകും ജെഡിഎസ് നിയമസഭാകക്ഷി നേതാവ് കുമാരസ്വാമിയും ചൂടേറിയ വിഷയങ്ങളുയർത്തി സിദ്ധരാമയ്യ ഗവണ്മെന്റിനെ പ്രതിരോധത്തിലാക്കാൻ തയ്യാറെടുത്തിട്ടുണ്ട്.
പണം വാങ്ങിയുള്ള സ്ഥലംമാറ്റം, ഗ്യാരണ്ടികൾ നടപ്പിലാക്കുന്നതിലുള്ള കാലതാമസം, മന്ധ്യയിലെ പെൺഭ്രൂണഹത്യ തുടങ്ങിയ ചൂടേറിയ വിഷയങ്ങളുയർത്തി സഭാനടപടികൾ പ്രക്ഷുബ്ധമാ ക്കാനാണ് പ്രതിപക്ഷം ഒരുക്കം കൂട്ടുന്നത്. സ്പീക്കർ യു ടി ഖാദറും കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരാട്ടിയും ഇന്നലെതന്നെ ബെലഗാവിയിലെത്തി ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. രണ്ടു ദിവസം വടക്കൻ കർണാടകയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി മാത്രം സഭാ നടപടികൾ ക്രമീകരിക്കുമെന്ന് സ്പീക്കർ അറിയിച്ചു.
Photo Courtesy - google