![ഡികെഎസ്സിനെതിരായ അനധികൃത ധനസമ്പാദന ക്കേസ്: സിബിഐയ്ക്കുള്ള അനുമതി റദ്ദാക്കിയ മന്ത്രിസഭാ തീരുമാനം വിവാദത്തിൽ](assets/news_post/siv121629.jpg)
അന്വേഷണം എത്രയുംവേഗം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സിബി ഐയ്ക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു
കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെതിരായ അനധികൃത ധനസമ്പാദനക്കേസ് സിബി ഐ അന്വേഷിച്ചുവരികയാണ്. കേസ് റദ്ദാക്കാനായി ഡികെഎസ് പലതവണ കോടതിയെ സമീപിച്ചിരുന്നു. ഏതാനും ദിവസം മുമ്പാണ് അദ്ദേഹത്തിന്റെ അപ്പീൽ ഹൈക്കോടതി തള്ളിയത്. "സി ബി ഐ അന്വേഷണം 90% പൂർത്തിയാക്കിയ സാഹചര്യത്തിൽ കോടതിയ്ക്ക് കേസ്സിൽ ഇടപെടാനാവില്ല" അപ്പീൽ തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണം എത്രയുംവേഗം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സിബി ഐയ്ക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഡി കെ എസ്സിനെതിരായ ഇ ഡി കേസ്സുകളും നടന്നുവരുന്നുണ്ട്.
യെദിയൂരപ്പ മുഖ്യമന്ത്രിയായിരിക്കെ 2019 ലാണ് ഡികെഎസ്സിനെതിരായ സിബിഐ അന്വേഷണത്തിന് കർണാടകം അനുമതി നൽകിയത്. ആ അനുമതിയാണ് ഇക്കഴിഞ്ഞ ദിവസം സിദ്ധരാമയ്യ ഗവണ്മെന്റ് റദ്ദാക്കിയത്. "യെദിയൂരപ്പ വാക്കാൽ നൽകിയ നിർദ്ദേശാനുസരണം ചീഫ് സെക്രട്ടറിയാണ് സിബിഐ അന്വേഷണത്തിനുള്ള അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. സ്പീക്കറുടെ അനുവാദം വാങ്ങിയിരുന്നില്ല. ആ ഉത്തരവിന് നിയമസാധുത ഇല്ലെന്നുള്ള അഡ്വക്കേറ്റ് ജനറലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ ഉത്തരവ് റദ്ദാക്കിയത്"നിയമമന്ത്രി എച്ച് കെ പാട്ടീൽ മാധ്യമങ്ങളോട് പറഞ്ഞു. ഡി കെ ശിവകുമാർ മന്ത്രിസഭായോഗത്തിൽ പങ്കെടുത്തിരുന്നില്ല. "അതേപ്പറ്റി എനിക്കൊന്നുമറിയില്ല. ഞാൻ തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്"ശിവകുമാർ വ്യക്തമാക്കി. നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ് മന്ത്രിസഭയുടെ ഈ നടപടി എന്നാരോപിച്ചുകൊണ്ട് ബിജെപി-ജെഡിഎസ് നേതാക്കൾ വിമർശനം കടുപ്പിച്ചിട്ടുണ്ട്.
Photo Courtesy - google