![ഭാരതത്തിന്റെ ഭരണഘടന ലോകത്തിലെ മഹത്തായത്: അഡ്വ. കെ. രാംകുമാര്‍](assets/news_post/whatsapp i28060.jpeg)
കൊച്ചി: ഭരണഘടനയെ അട്ടിമറിച്ച് കുടുംബ ഭരണം നിലനിർത്താൻ ശ്രമിച്ചവർ കഴിഞ്ഞദിവസം ഭരണഘടന ഉയർത്തിപ്പിടിച്ച് പാർലമെന്റിൽ വന്നത് വിരോധാഭാസമാണ്. മതത്തിന്റെ പേരിൽ രാജ്യത്തെ ഭിന്നിപ്പിച്ചവർക്കും ആ മതത്തിന് പരിരക്ഷ നൽകുന്ന, സംരക്ഷണം നൽകുന്നതാണ് വിശാലമായ നമ്മുടെ ഭരണഘടനയെന്ന് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ അഡ്വ. കെ. രാംകുമാർ പറഞ്ഞു. അടിയന്തരാവസ്ഥ വിരുദ്ധ സേനാനി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭാരത് ടൂറിസ്റ്റ് ഹോമിൽ അടിയന്തരാവസ്ഥ, ഭരണഘടന, ജനാധിപത്യം, ജുഡീഷ്യറി എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയാ യിരുന്നു അദ്ദേഹം. അധികാ രമോഹമാണ് ഭരണഘടനയെ അട്ടിമറിച്ച് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കോൺഗ്രസ് തയ്യാറായത്. ഭരണഘടന തരുന്ന അവകാശങ്ങളും ഭരണഘടന തന്നെയും പ്രവർത്തനരഹിതമാക്കിയ നാളുകൾ സൃഷ്ടിച്ച് ഏകാധിപത്യത്തിന് കൂട്ടുനിന്ന ആളുകളും അവരുടെ കുടുംബാഗങ്ങളുമാണ് ഭരണഘടന ഉയർത്തിപ്പിടിച്ച് പാർലമെന്റിൽ ആഭാസങ്ങൾ നടത്തിയത്, അദ്ദേഹം പറഞ്ഞു.
നമ്മുടെ ഭരണഘടന മഹത്തായ ഒരു പുസ്തകമാണ്. നമ്മുടെ രാജ്യത്തെ പ്രധാനപ്പെട്ട് ഗ്രന്ഥങ്ങളിലൊന്നാണ് ഭരണഘടന. ഭരണഘടനയിൽ പണ്ഡിതനും പാമരനും എല്ലാവർക്കും തുല്യത നൽകുന്നു. ഇത്രയും മഹത്തായ ഭരണഘടന ലോകത്ത് എവിടെയുമില്ല. ഈ ഭരണഘടനെയെയാണ് 49 വർഷംമുമ്പ് കോൺഗ്രസ് മരിവിപ്പിച്ചത്. ഇവർക്ക് രാജ്യത്തോട് പ്രതിബദ്ധതയില്ല. പ്രതിബദ്ധത, രാജ്യത്തോടുള്ള സ്‌നേഹം തുടങ്ങിയവ നിർഭാഗ്യവശാൻ ഇന്ന് ചിലസംഘടനകളിൽമാത്രം നിലനിൽക്കുന്നു. ആ പ്രതിബദ്ധതകൊണ്ടാണ് നിങ്ങളൊക്കെ യാതൊരുലാഭേച്ചയും കൂടാതെ അടിയന്തരാവസ്ഥക്കെതിരായി എല്ലാം നഷ്ടപ്പെടുത്തി പോരാടിയത്. അടിയന്തരാവസ്ഥ വിരുദ്ധ സേനാനി കളായ നിങ്ങൾ ഒരുപാട് ത്യാഗങ്ങളും പീഡനങ്ങളും ഏറ്റുവാങ്ങിയവരാണ്. നമ്മൾ ഓരോരുത്തരും പ്രതിബദ്ധത മുറുകെ പിടിക്കണം, അടിയന്തരാവസ്ഥ വിരുദ്ധ സേനാനികളുടെ ത്യാഗം വിസ്മരിക്കരുത്, അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ കുടിലതയാണ് രാജ്യത്ത് അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ചത്. അടിയന്തരാവസ്ഥക്കെതിരെ പോരാടിയ ദേശീയവാദികളായ നേതാക്കൾക്ക് ക്രൂരമായ പീഡനവും ജയിൽവാസവും അനുഭവിക്കേണ്ടിവന്നത് കോൺഗ്രസിന്റെ കുതന്ത്രമാണ്. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ നിരവധിയാളുകൾക്ക് കോൺഗ്രസിന്റെ ക്രൂരതകൾ അനുഭവിക്കേണ്ടി വന്നുവെന്ന് സന്ദീപ് വാചസ്പതി സൂചിപ്പിച്ചു.
പി. സുന്ദരം, സന്ദീപ് വാചസ്പതി, ആർ. മോഹനൻ, അഡ്വ. സ്വാതി കൃഷ്ണദാസ് , ഇ. എൻ. നന്ദകുമാർ, ടി. സതീശൻ എന്നിവർ സംസാരിച്ചു.