തിരുവനന്തപുരം: കഴിഞ്ഞ ദിവസം ജീവനൊടുക്കിയ തിരുവനന്തപുരത്തെ സോഷ്യൽമീഡിയ ഇൻഫ്ളുവൻസറെ ഗർഭഛിദ്രത്തിന് ശേഷവും ബിനോയ് ബലാത്സംഗം ചെയ്തെന്ന് പൊലീസ്. പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ അറസ്റ്റിലായ ഇയാളെ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ട് പോക്സോ കോടതി ഉത്തരവിട്ടിരുന്നു. ബിനോയി പെണ്‍കുട്ടിയെ നിരന്തരം ബലാത്സംഗം ചെയ്‌തെന്നും ഗർഭിണിയായതോടെ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്നുമാണ് പോലീസ് റിപ്പോര്‍ട്ട്. ഗർഭഛിദ്രത്തിന് ശേഷവും പെൺകുട്ടിയുമായി ഇയാൾ ലൈംഗികബന്ധത്തിലേർപ്പെട്ടിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയും ബിനോയിയും തമ്മിൽ രണ്ട് വർഷത്തോളം പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ സമയത്ത് റിസോർട്ടിലും വീട്ടിലും വച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായും പൊലീസ് കോടതിയെ അറിയിച്ചു. ഇതിനിടെ ഗർഭിണിയായ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ഗുളികകള്‍ കഴിപ്പിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍.
ഗര്‍ഭഛിദ്രത്തിന് ശേഷം മാനസിക സമ്മർദ്ദത്തിലായ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടു പോയി വീണ്ടും ബലാത്സംഗം ചെയ്തു. ഇതിനുപുറമെ സുഹൃത്തുക്കളുടെ സഹായത്തോടെ പ്രതി പെണ്‍കുട്ടിയെ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തിപ്പെടുത്തി. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തെന്നാണ് പോലീസ് റിപ്പോര്‍ട്ടിൽ പറയുന്നത്.