മോൻസന്റെ ജീവനക്കാരിയുടെ മകളാണ് പീഡനത്തിന് ഇരയായത്
കൊച്ചി: പോക്സോ കേസിൽ മോൻസൻ മാവുങ്കൽ കുറ്റക്കാരനെന്ന് എറണാകുളം ജില്ലാ പോക്സോ കോടതി. തന്റെ ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ് ഇയാൾക്കെതിരെ കോടതിയുടെ വിധി. വ്യാജ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതിയായ മോൻസനെതിരായി റജിസ്റ്റർ ചെയ്ത കേസുകളിൽ ആദ്യത്തെ വിധിയാണിത്. മോൻസന്റെ മാനേജരായ ജോഷി ഒന്നാം പ്രതിയായ പോക്സോ കേസിൽ മോൻസൻ രണ്ടാം പ്രതിയാണ്.
പഠിക്കാൻ സഹായിക്കാമെന്നും പഠനത്തിന്റെ കൂടെ കോസ്മറ്റോളജിയും പഠിപ്പിക്കാം എന്നും വാഗ്ദാനം ചെയ്തു 17 വയസ്സുള്ള പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചെന്നാണു കേസ്. ഇന്ത്യൻ ശിക്ഷാനിയമം, പോക്സോ നിയമം എന്നിവ പ്രകാരം 13 വകുപ്പുകളാണു പ്രത്യേക കോടതി മോൻസനെതിരെ ചുമത്തിയിട്ടുള്ളത്.
പുരാവസ്തുകേസിൽ മോൻസൺ അറസ്റ്റിലായതിന് പിന്നാലെയാണ് ജീവനക്കാരി പരാതി നൽകിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആർ.റസ്റ്റമാണു കേസന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്.