സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ഓരോ പാർട്ടിക്കും അവകാശമുണ്ടെന്ന് ഡി. രാജ പറഞ്ഞു.
ചെന്നൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട് ലോക്സഭാ സീറ്റിൽ നിന്നും വീണ്ടും മത്സരിക്കുന്നത് സംബന്ധിച്ച് സിപിഐ നേതാക്കൾക്കിടയിലും അഭിപ്രായ ഭിന്നത. രാഹുൽ ഗാന്ധി വയനാട്ടിൽ സിപിഐക്കെതിരെ മത്സരിക്കരുതെന്ന കേരള നേതാക്കളുടെ ആവശ്യം തള്ളി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ രംഗത്തു വന്നു. രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിൽ മത്സരിക്കുന്നതിനെ എതിർക്കില്ലെന്നാണ് സിപിഐ ജനറൽ സെക്രട്ടറി വ്യക്തമാക്കുന്നത്.
സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ഓരോ പാർട്ടിക്കും അവകാശമുണ്ടെന്ന് ഡി. രാജ പറഞ്ഞു. പലർക്കും പല അഭിപ്രായങ്ങളും കാണുമെന്നായിരുന്നു രാജയുടെ പ്രതികരണം. സ്ഥാനാർഥികളെ തീരുമാനിക്കാൻ ഓരോ പാർട്ടിക്കും അവകാശം ഉണ്ട്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമേ സ്ഥാനാർത്ഥി നിർണയം ചർച്ചയാകൂ. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യം വ്യത്യസ്ഥമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ബിജെപിയെ തോല്പിക്കുകയാണ് ഇന്ത്യ മുന്നണിയുടെ ലക്ഷ്യമെന്നും ഡി രാജ വ്യക്തമാക്കി.
നേരത്തേ, രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കരുതെന്ന ആവശ്യം സിപിഐ നേതാക്കൾ ഉന്നയിച്ചിരുന്നു. പാർട്ടി ദേശീയ നേതൃയോഗത്തിലാണ് കേരളത്തിൽ നിന്നുള്ള നേതാക്കൾ ഈ ആവശ്യം ഉന്നയിച്ചത്. വയനാട് ലോക്സഭാ സീറ്റിൽ കോൺഗ്രസിന്റെ പ്രധാന എതിരാളിയാണ് സിപിഐ.