മുഖ്യമന്ത്രിക്കെതിരെ സിപിഎം കോട്ടയം, ആലപ്പുഴ ജില്ലാ കമ്മിറ്റികളിലും രൂക്ഷവിമർശനം. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് മുഖ്യമന്ത്രിയുടെ ശൈലിയും കാരണമായെന്നാണ് സിപിഎം ജില്ലാ കമ്മിറ്റികളിൽ ഉയരുന്ന പ്രധാന വിമർശനം. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെയും മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ആരോഗ്യമന്ത്രി വീണാ ജോർജ് എന്നിവർക്കെതിരെയും ജില്ലാ കമ്മിറ്റികളിൽ വിമർശനം ഉയർന്നു.
നവകേരള യാത്രയിൽ തോമസ് ചാഴിക്കാടൻ എംപിക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശം കേരള കോൺഗ്രസിന്റെ അതൃപ്തിക്കാ കാരണമായെന്ന് കോട്ടയം ജില്ലാ കമ്മിറ്റിയിൽ ചില നേതാക്കൾ ചൂണ്ടിക്കാട്ടി. പാർട്ടി സെക്രട്ടറിയുടെ പത്രസമ്മേളനങ്ങൾ വിശ്വസിനീയമായിരുന്നില്ലെന്നും മന്ത്രിമാരുടെ പ്രകടനം മികച്ചതല്ലെന്നും സ്ഥാനാർത്ഥി നിർണയം പാളിയെന്നും വിമർശനമുണ്ടായി.
മുഖ്യമന്ത്രിയുടെ ശൈലി തിരുത്തണമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റിയിലും ആവശ്യമുയർന്നു. ഹരിപ്പാടും കായംകുളത്തും സിപിഎം മൂന്നാം സ്ഥാനത്ത് എത്തിയതിന് കാരണം പാർട്ടിക്ക് അകത്തെ വിഭാഗീയയെന്നും അഭിപ്രായമുയർന്നു. വിഭാഗീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജില്ലാ സെക്രട്ടറിക്ക് കഴിഞ്ഞില്ല. വെള്ളാപ്പള്ളിക്കെതിരെ എഎം ആരിഫ് വിമർശനം ഉന്നയിച്ചു. വെള്ളാപ്പള്ളി ആദ്യം ബിജെപി സ്ഥാനാർത്ഥിക്കെതിരെ പറഞ്ഞു. പിന്നീട് ഇഡി യെ പേടിയെന്ന് വെള്ളാപ്പള്ളി പറഞ്ഞെന്നും എഎം ആരിഫ് ജില്ലാ കമ്മിറ്റിയിൽ പറഞ്ഞു.