ന്യൂഡൽഹി: തെറ്റുതിരുത്തി ശക്തി തിരികെ പിടിക്കാൻ സിപിഎം. പാർട്ടി നിലപാടുകളിലെ വീഴ്ച്ചയും ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായിട്ടുണ്ടെന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ വിലയിരുത്തലിന് പിന്നാലെയാണ് പാർട്ടിയിൽ തിരുത്തൽ നടപടികൾ ആരംഭിക്കുന്നത്. നേതൃത്വം ജനങ്ങളിലേക്കിറങ്ങാനും പാർട്ടിയുമായി അകന്ന ജനവിഭാഗങ്ങളെ വീണ്ടും പാർട്ടിയിലേക്ക് അടുപ്പിക്കാനും ആവശ്യമായ പരിപാടികൾക്ക് സിപിഎം വരുംദിവസങ്ങളിൽ രൂപംനൽകും.
നഷ്ടപ്പെട്ട ജനവിശ്വാസം വീണ്ടെടുക്കാൻ 2019-ലെ സമാനമായ സമഗ്രമായ പരിപാടികളാകും സിപിഎം നടപ്പാക്കുക. പ്രത്യേക മാർഗരേഖ തയ്യാറാക്കി പാർട്ടിയിൽനിന്ന് അകന്നുനിൽക്കുന്നവരെയും വിട്ടുപോയവരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം സജീവമാക്കും. കേരളത്തിൽ പാർട്ടിയുടെ അടിസ്ഥാനവോട്ടുകൾ എങ്ങനെ ചോർന്നുവെന്നത് ഗൗരവമായി പരിശോധിക്കപ്പെടണമെന്ന നിർദ്ദേശവും കേന്ദ്ര കമ്മിറ്റിയിൽ ഉയർന്നു. അത് തടയാനാവശ്യമായ ഇടപെടലുകളുണ്ടാവണം. അതേസമയം, മതന്യൂനപക്ഷ ഏകീകരണം കേരളത്തിൽ യു.ഡി.എഫിന് അനുകൂലമായത് ദേശീയ രാഷ്ട്രീയസാഹചര്യംകൊണ്ടുകൂടിയാണെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ.