വിവാഹിതയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും വനിതാ നേതാവിന് ലഹരി നൽകി നഗ്‌നവിഡിയോ ചിത്രീകരിക്കുകയും ചെയ്ത കേസിൽ പ്രതിയായ നേതാവിനെ സിപിഎം തിരിച്ചെടുത്തു. തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി അംഗവും കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന സജിമോനെയാണ് തിരിച്ചെടുത്തത്. 2018ൽ വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും ഡിഎൻഎ പരിശോധനയിൽ ആൾമാറാട്ടം നടത്തിയ കേസിലും സജിമോൻ പ്രതിയാണ്. 2022ൽ വനിത നേതാവിനെ ലഹരി നൽകി നഗ്‌ന വിഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച കേസിലും സജിമോൻ പ്രതിയായിരുന്നു.
കെ കെ ശൈലജ തോമസ് ഐസക് ഉൾപ്പെടയുള്ള മുതിർന്ന നേതാക്കളാണ് സജിമോനെ പാർട്ടിയിൽ വേണ്ട എന്ന തീരുമാനം എടുത്തത്. സ്ത്രീകളോട് മോശമായി പെരുമാറുന്നയാളെ പാർട്ടിയിൽ വേണ്ട എന്ന തീരുമാനം എടുത്തിരുന്നു. കൺട്രോൾ കമ്മീഷൻ പുറത്താക്കൽ റദ്ദാക്കിയതോടെയാണ് സജിമോനെ തിരിച്ചെടുക്കാൻ തീരുമാനിച്ചത്. 2023 ഡിസംബറിലാണ് സജിമോനെ പുറത്താക്കിയത്. തിരുവല്ലയിലെ ഔദ്യോഗിക പക്ഷത്തിന്റെ അടുത്ത ആളാണ് സജിമോൻ. ഇവരുടെ പിന്തുണയാണ് പാർട്ടിയിൽ തിരിച്ചെത്താൻ സഹായിച്ചതെന്നാണ് വിവരം.