![മന്ത്രി മുഹമ്മദ് റിയാസ് സൂപ്പർ മുഖ്യമന്ത്രി കളിക്കുകയാണെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശനം](assets/news_post/rias28268.jpg)
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ മന്ത്രി മുഹമ്മദ് റിയാസിനും സ്പീക്കർ എ എൻ ഷംസീറിനുമെതിരെ രൂക്ഷ വിമർശനം. മന്ത്രി മുഹമ്മദ് റിയാസ് സൂപ്പർ മുഖ്യമന്ത്രി കളിക്കുകയാണെന്നും എ.എൻ.ഷംസീറിന് കമ്യൂണിസ്റ്റ് രീതിക്ക് നിരക്കാത്ത ബന്ധങ്ങളുണ്ടെന്നുമാണ് പ്രധാനമായും ഉയർന്ന ആരോപണം. മുതിർന്ന നേതാക്കളോട് കാണിക്കേണ്ട് സാമാന്യ മര്യാദ പോലും റിയാസ് പുലർത്താറില്ലെന്നും നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയ കടകംപള്ളി സുരേന്ദ്രനോടുള്ള റിയാസിന്റെ പ്രതികരണം ശരിയായില്ലെന്നും ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നു.
സാധാരണ പാർട്ടിക്കാർക്ക് അപ്രാപ്യരും വ്യവസായികൾക്ക് പ്രാപ്യരുമായി മുഖ്യമന്ത്രിയും സ്പീക്കറും മാറിയെന്നും നേതാക്കൾ ആരോപിക്കുന്നു. സ്പീക്കർക്ക് ബിജെപി ബന്ധമുള്ള വ്യവസായിയുമായിവരെ ബന്ധമുണ്ട്. ഇത് ശരിയല്ലെന്നും നേതാക്കൾ പറഞ്ഞു. മകളുമായി ബന്ധപ്പെട്ട മാസപ്പടി ആക്ഷേപത്തിൽ മുഖ്യമന്ത്രി മൗനം പാലിച്ചത് ശരിയായില്ലെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണം ഉന്നയിച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കരമന ഹരിയോട് വിശദീകരണം തേടി. തിരുവനന്തപുരത്തെ വ്യവസായിക്ക് മുഖ്യമന്ത്രിയുടെ അടുക്കളവരെ സ്വാധീനമുണ്ടെന്നായിരുന്നു ജില്ലാ കമ്മിറ്റി യോഗത്തിൽ കരമന ഹരിയുടെ പരാമർശം. സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രതിനിധി എം. സ്വരാജ് കരമന ഹരിയുടെ പരാമർശം വ്യക്തമാക്കണമെന്ന് അറിയിച്ചു. വ്യവസായിയുടെ പേര് പറയാതായതോടെ വിശദീകരണം നൽകാൻ നിർദേശം നൽകുകയായിരുന്നു.