![കുട്ടനാട്ടിൽ സിപിഎം പ്രവർത്തകർ കൂട്ടത്തോടെ സിപിഐയിലേക്ക്](assets/news_post/cpi18764.jpg)
സിപിഎമ്മിനു വൻ ഭൂരിപക്ഷമുള്ള രാമങ്കരി പഞ്ചായത്തിൽ സിപിഎമ്മിന്റെ ആധിപത്യം നഷ്ടപ്പെടാനും ഇതു കാരണമായേക്കും.
ആലപ്പുഴ: കുട്ടനാട്ടിൽ സിപിഎം പ്രവർത്തകർ കൂട്ടത്തോടെ സിപിഐയിലേക്ക്. സിപിഎമ്മിലെ വിഭാഗീയത രൂക്ഷമായതോടെയാണ് പാർട്ടി നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന പ്രവർത്തകർ സിപിഐയിലേക്ക് ചേക്കേറുന്നത്. കുട്ടനാട് ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള അഞ്ച് പഞ്ചായത്തുകളിലെ 294 പേർ സിപിഎം വിടുമെന്നാണ് റിപ്പോർട്ട്. ഇതിൽ ഭൂരിഭാഗം പേരും സിപിഐയിലേക്ക് ചേക്കേറുന്നത് സംബന്ധിച്ച് പ്രാദേശിക സിപിഐ നേതൃത്വവുമായി ചർച്ച നടത്തി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്തംഗങ്ങൾ, പാർട്ടി ഏരിയ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, പോഷക സംഘടനകളുടെ ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ ഉൾപ്പെടെയാണ് സിപിഐയിൽ ചേരാനൊരുങ്ങുന്നത്. സിപിഎമ്മിനു വൻ ഭൂരിപക്ഷമുള്ള രാമങ്കരി പഞ്ചായത്തിൽ സിപിഎമ്മിന്റെ ആധിപത്യം നഷ്ടപ്പെടാനും ഇതു കാരണമായേക്കും. ഭരണസമിതിയിലെ 9 സിപിഎം അംഗങ്ങളിൽ പ്രസിഡന്റ് അടക്കം 6 പേർ പാർട്ടി വിടുമെന്നാണു സൂചന. രാമങ്കരിയിൽ നിന്ന് 89 പേരും മുട്ടാറിൽ നിന്ന് 81 പേരും തലവടിയിൽ നിന്ന് 68 പേരും കാവാലത്തു നിന്ന് 45 പേരും വെളിയനാട്ടു നിന്ന് 11 പേരുമുണ്ട്. അടുത്ത മാസം പത്തിന് വിപുലമായ യോഗം സംഘടിപ്പിച്ച് പാർട്ടിയിലേക്കെത്തുന്നവരെ സ്വീകരിക്കാനാണ് സിപിഐ പദ്ധതിയിടുന്നത്.