അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി സംബന്ധിച്ച് ഡെമോക്രാറ്റിക് പാർട്ടിയിൽ തർക്കം. എതിർ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപുമായുള്ള ആദ്യ സംവാദത്തിൽ ജോ ബൈഡന്റെ മോശം പ്രകടനത്തെ തുടർന്നാണ് മറ്റൊരു സ്ഥാനാർത്ഥിയെന്ന വാദം പാർട്ടിക്കുള്ളിൽ ശക്തമാകുന്നത്. മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യ മിഷേൽ, വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസ്, കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം , ഇലിനോയ് ഗവർണർ ജെ.ബി. പ്രിറ്റ്‌സ്കർ എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയരുന്നത്. അതേസമയം, മത്സര രംഗത്ത് ഉറച്ചുനിൽക്കുമെന്നാണ് ബൈഡന്റെ നിലപാട്.
സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറില്ലെന്നാണ് ബൈഡൻ നോർത്ത് കാരലൈനയിൽ നടന്ന റാലിയിൽ പറഞ്ഞത്. തിരഞ്ഞെടുപ്പിൽ താൻ ജയിക്കുമെന്നും ബൈഡൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബൈഡനെ പിന്തുണച്ച് മുൻ പ്രസിഡന്റ് ബറാക് ഒബാമയും രംഗത്തെത്തി. സാധാരണക്കാർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഒരാളും തന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ഒരാളും തമ്മിലെ മത്സരമാണ് ഇതെന്ന് ഒബാമ വ്യക്തമാക്കി.