മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ച് പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ പിൻവലിച്ചു. യുട്യൂബിൽ പബ്ലിഷ് ചെയ്തിരുന്ന ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചത്. പിണറായി വിജയൻ ഒരു സഖാവല്ല എന്ന തോന്നൽ ഉണ്ടായതാണു ഡോക്യുമെന്ററി പിൻവലിക്കാനുള്ള കാരണമെന്നാണ് സുഭാഷ് വ്യക്തമാക്കുന്നത്.
2016 നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് എകെജി പഠനഗവേഷണ കേന്ദ്രത്തിന്റെ ലേബലിൽ ആയിരുന്നു ഡോക്യുമെന്ററിയുടെ നിർമാണം. പിണറായിയെ ബ്രാൻഡ് ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നു പി.രാജീവിന്റെ മുൻകൈയ്യിൽ ഇത്തരമൊരു ഡോക്യുമെന്ററി തയ്യാറാക്കിയത്.
യുട്യൂബിൽ നിന്നു പിൻവലിച്ച 32 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററിക്ക് നിലവിൽ 75 ലക്ഷത്തിലേറെ കാഴ്ചക്കാരുണ്ടായിരുന്നു. ഒരു മനുഷ്യനിലെ കമ്യൂണിസ്റ്റുകാരൻ മരിച്ചു കഴിഞ്ഞാൽ ഇത്തരത്തിലൊരു ഡോക്യുമെന്ററിക്കു പ്രസക്തിയില്ലെന്നാണ് സംവിധായകന്റെ നിലപാട്.