![സംസ്ഥാനത്ത് കുടിവെള്ള വിതരണം സ്വകാര്യ മേഖലക്ക് കൈമാറുന്നു](assets/news_post/dw11654.jpg)
കേരള വാട്ടർ അതോറിറ്റിക്ക് ഏറ്റവും കൂടുതൽ വരുമാന ലഭിക്കുന്ന തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് സ്വകാര്യ കമ്പനികൾ ജലവിതരണം ഏറ്റെടുക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് കുടിവെള്ള വിതരണം സ്വകാര്യ മേഖലക്ക് കൈമാറുന്നു. കുടിവെള്ള വിതരണവും വെള്ളക്കരം പിരിക്കാനുള്ള ചുമതലയുമാണ് സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുന്നത്. കേരള അർബൻ വാട്ടർ സപ്ളൈ ഇംപ്രൂവ്മെന്റ് പ്രോജക്ട് എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിക്ക് എ.ഡി.ബി വായ്പ നൽകും. കേരള വാട്ടർ അതോറിറ്റിക്ക് ഏറ്റവും കൂടുതൽ വരുമാന ലഭിക്കുന്ന തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് സ്വകാര്യ കമ്പനികൾ ജലവിതരണം ഏറ്റെടുക്കുന്നത്.
പത്തു വർഷത്തേക്കാണ് സ്വകാര്യ കമ്പനിയെ ജലവിതരണത്തിന്റെ ചുമതല ഏൽപ്പിക്കുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വാട്ടർ അതോറിറ്റിയുടെ നഷ്ടം നികത്താനാണ് നടപടിയെന്നും വിശദീകരിക്കുന്നു. എന്നാൽ, കുടിവെള്ള വിതരണം സ്വകാര്യ മേഖലക്ക് കൈമാറുന്നതോടെ വെള്ളക്കരം ക്രമാതീതമായി വർധിക്കാനാണ് സാധ്യത.
എ.ഡി.ബിയുടെ പ്രതിനിധികളും വാട്ടർ അതോറിട്ടി ടെക്നിക്കൽ മെമ്പർ, സെൻട്രൽ സോൺ ചീഫ് എൻജിനീയർ, മറ്റ് മുതിർന്ന എൻജിനിയർമാർ തുടങ്ങിയവർ അടുത്തിടെ തിരുവനന്തപുരത്ത് യോഗം ചേർന്ന് പദ്ധതി സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു. 1045 കോടി രൂപ ചിലവു കണക്കാക്കുന്ന പദ്ധതിത്തുകയുടെ 70 ശതമാനം ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കും 30 ശതമാനം സംസ്ഥാന സർക്കാരും വഹിക്കും. കൺസൾട്ടൻസി കരാറിനായി ഇന്ത്യയിലെയും വിദേശത്തെയും എട്ട് കമ്പനികളെ ഉൾപ്പെടുത്തി ഷോർട്ട് ലിസ്റ്റും തയ്യാറാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.