![1,500 വർഷത്തെ ഒളിവുജീവിതം കഴിഞ്ഞു; ഭൂമിയുടെ അർദ്ധ ചന്ദ്രനെ കണ്ടെത്തി](assets/news_post/ee28333.jpg)
ഭൂമിക്കൊപ്പം സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹത്തെ കണ്ടെത്തി ഗവേഷകർ. ഭൂമിയുടെ അതേ ഭ്രമണപഥത്തിൽ ഭൂമി ഭ്രമണം ചെയ്യുന്ന അതേ വേഗതയിലാണ് ഏകദേശം 50 അടി (15 മീറ്റർ) വ്യാസമുള്ള ഛിന്നഗ്രഹത്തിന്റെ സഞ്ചാരം. അതിനാൽ തന്നെ ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയും കുറവാണെന്നും ഗവേഷകർ പറയുന്നു. ഭൂമിയുടെ ഗുരുത്വാകർഷണ ബലവും ഈ ഛിന്നഗ്രഹത്തിന്റെ സഞ്ചാരത്തെ സ്വാധീനിക്കുന്നുണ്ട്.
2023 FW13 എന്നാണ് ഈ ഛിന്നഗ്രത്തിന്റെ പേര്. ൃ ‘അർദ്ധ ചന്ദ്രൻ’ അല്ലെങ്കിൽ ‘അർദ്ധ-ഉപഗ്രഹം’ (quasi-satellite) എന്നാണ് ശാസ്ത്രലോകം ഇതിനെ വിശേഷിപ്പിച്ചത്. ഭൂമിയിൽ നിന്ന് ഏകദേശം ഒൻപത് ദശലക്ഷം മൈൽ (14 ദശലക്ഷം കിലോമീറ്റർ) അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഹവായിയൻ ദ്വീപായ മൗയിയിലെ നിർജീവമായ അഗ്നിപർവതമായ ഹലേകാലയുടെ മുകളിലായി സ്ഥാപിച്ച Pan-STARRS സർവേ ദൂരദർശിനി ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്.
1,500 വർഷത്തോളമായി ഈ ഛിന്നഗ്രഹം ഭൂമിക്കടുത്ത് സ്ഥിതി ചെയ്യുന്നുവെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ബിസി 100 മുതൽ ഇത് ഭൂമിയോട് ചേർന്ന് ഭ്രമണം ചെയ്യുന്നുണ്ടായിരുന്നു. ഇൻ്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയനിലെ മൈനർ പ്ലാനറ്റ് സെൻ്റർ ഈ ഛിന്നഗ്രഹത്തെ ഔദ്യോഗികമായി പട്ടികപ്പെടുത്തിയിട്ടുണ്ട്.