07:52am 03 July 2024
NEWS
കാട്ടാന ആക്രമണം: ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അടിയന്തിരയോഗം ചേര്‍ന്നു
09/05/2024  08:56 AM IST
web desk
കാട്ടാന ആക്രമണം: ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അടിയന്തിരയോഗം ചേര്‍ന്നു

കാട്ടാന ആക്രമണത്തില്‍ പാലക്കാട് വനം പരിധിയില്‍ ഉള്‍പ്പെട്ട മലമ്പുഴ പനമരക്കാട് മാധ്യമപ്രവര്‍ത്തകന്‍ മരണപ്പെട്ട സാഹചര്യത്തിലും  വാളയാര്‍ റെയ്ഞ്ചില്‍ കഞ്ചിക്കോട് റെയില്‍വേ ക്രോസിന് സമീപം തീവണ്ടി തട്ടി പിടിയാന ചെരിഞ്ഞതുമായി ബന്ധപ്പെട്ടും ജില്ല കലക്ടര്‍ ഡോ.എസ് ചിത്രയുടെ ആഭിമുഖ്യത്തില്‍ ചേബറില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം ചേര്‍ന്നു. 

കാട്ടാന ആക്രമണപ്രദേശങ്ങളില്‍ നിലവില്‍ രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ വാച്ചര്‍മാര്‍ സജീവമാണെന്ന് പാലക്കാട് ഡി.എഫ്.ഒ ജോസഫ് തോമസ് അറിയിച്ചു. ആവശ്യമെങ്കില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കാന്‍ ജില്ല കലക്ടര്‍ നിര്‍ദ്ദേശിച്ചു.
     മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ പൊതുജനങ്ങള്‍ വനമേഖലകളില്‍ പ്രവേശിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും ആനകളില്‍ നിന്ന് നിശ്ചിത അകലം പാലിക്കണമെന്നും ജില്ല കലക്ടര്‍ നിര്‍ദ്ദേശിച്ചു. പരമാവധി നിയന്ത്രണപരിധി പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും ജില്ല കലക്ടര്‍ അറിയിച്ചു.
  നിലവില്‍ ആനകളുടെ സാന്നിദ്ധ്യം കൂടിയിട്ടുള്ളതും തുടര്‍ച്ചയായി ആനകള്‍ അപകടത്തില്‍പെടുന്നതുമായ കൊട്ടേക്കാട് മുതല്‍ കഞ്ചിക്കോട് വരെയുള്ള ഭാഗത്ത് രാത്രികാലത്ത് തീവണ്ടി വേഗത കുറയ്ക്കാന്‍  പാലക്കാട് വനം ഡിവിഷന്‍ വാളയാര്‍ റെയ്ഞ്ചില്‍ കഞ്ചിക്കോട് റെയില്‍വേ ക്രോസിന് സമീപം തീവണ്ടി തട്ടി പിടിയാന ചെരിഞ്ഞതുമായി ബന്ധപ്പെട്ട് വനം വകുപ്പിലേയും റെയില്‍വേയിലേയും ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തില്‍ തീരുമാനിച്ചിട്ടുളളതായി പാലക്കാട് ഡി.എഫ്.ഒ അറിയിച്ചു.

നിലവിലുള്ള തീവണ്ടി വേഗതയായ മണിക്കൂറില്‍ 45 കീ.മി എന്നത് 35 കീ.മി ആയി കുറക്കാനാണ് തീരുമാനം. കഞ്ചിക്കോട് മുതല്‍ മധുക്കര വരെയുള്ള ഭാഗത്ത് നിലവിലുള്ള വേഗതയായ മണിക്കൂറില്‍ 45 കീ.മി എന്നത് തുടരും.

ഡി.എഫ്.ഒ പാലക്കാടും സീനിയര്‍ ഡിവിഷണല്‍ എഞ്ചിനീയറും സംയുക്ത പരിശോധന നടത്തി റെയില്‍വേ ട്രാക്കിന് സമീപം സൗരോര്‍ജ്ജവേലി നിര്‍മ്മിക്കാനും ധാരണയായി. ഈ പ്രദേശങ്ങളില്‍ 4.60 കോടി രൂപ ചെലവില്‍ 600 സൗരോര്‍ജ്ജ വിളക്കുകള്‍ സ്ഥാപിക്കാന്‍ റെയില്‍വേ നടപടി സ്വീകരിക്കും. വനം വകുപ്പും ബി.എസ്.എന്‍.എല്ലും ചേര്‍ന്ന് എ.ഐ ക്യാമറകളുപയോഗിച്ച് ആനകളുടെ സഞ്ചാര വിവരങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.

യോഗത്തില്‍ ആര്‍ എഫ് ഒ, പാലക്കാട് മുഹമ്മദ് അലി , പാലക്കാട്
തഹസില്‍ദാര്‍ രാജേഷ് സി എസ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ ഉണ്ണികൃഷ്ണന്‍ , ഡിസ്ട്രിക് എമര്‍ജെന്‍സി ഓപ്പറേഷന്‍ സെന്റര്‍ ഹസാഡ് അനലിസ്റ്റ് ലേഖ ചാക്കോ
ജൂനിയര്‍ സൂപ്രണ്ട് ഭരത് എന്‍ ജി, സീനിയര്‍ ക്ലര്‍ക്ക് ധന്യ വി തുടങ്ങിയവര്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad