കൊല്ലം: കൊല്ലത്ത് പത്ത് വയസ്സുകാരിയെ പിതാവ് ക്രൂരമായി മർദ്ദിച്ച് തോളെല്ലൊടിച്ചു. കൊല്ലം കേരളപുരം സ്വദേശിയായ യുവാവാണ് വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. തുണി മടക്കിവെയ്ക്കാൻ വൈകിയെന്നാരോപിച്ചായിരുന്നു ഇയാളുടെ ക്രൂരത. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ട് ദിവസം മുമ്പ് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലെത്തി മദ്യപിക്കുന്നതിനിടെ, കട്ടിലിൽ കിടന്നിരുന്ന തുണി മടക്കിവെയ്ക്കാൻ ഇയാൾ മകളോട് ആവശ്യപ്പെട്ടു. എന്നാൽ, തുണിമടക്കിവെയ്ക്കാൻ വൈകിയെന്ന് പറഞ്ഞായിരുന്നു ക്രൂരമർദ്ദനം. കുട്ടിയുടെ അമ്മ ജോലിയ്ക്ക് പോയ സമയത്താണ് ക്രൂരമർദ്ദനം അരങ്ങേറിയത്. സംഭവസമയം കുട്ടിയും അനിയത്തിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
കുട്ടിയുടെ തോളെല്ലും കൈയും ഒടിഞ്ഞിട്ടുണ്ട്. കഴുത്തിന്റെ ഭാഗങ്ങളിലും മുറിവേറ്റ പാടുകളുണ്ട്. തലയും മുഖവും വാതിലിൽ ഇടിച്ചുവെന്നും തോളിൽ ചവിട്ടിയെന്നും കുട്ടി പറഞ്ഞു. വീണതിനെ തുടർന്നാണ് കുട്ടിക്ക് പരിക്കേറ്റതെന്നാണ് തന്നോട് പറഞ്ഞതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ആശുപത്രിയിൽ കാണിച്ച് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് തന്നെ അച്ഛൻ മർദിച്ചതാണെന്ന് കുട്ടി അമ്മയോട് പറയുന്നത്.
ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മകളെ മർദിച്ചത്. ആ കേസിലെ സാക്ഷിയാണ് പത്തുവയസുകാരിയായ മകൾ. അതിന്റെ വൈരാഗ്യമാണോ മർദനത്തിന് കാരണമെന്ന് പോലീസ് പരിശോധിക്കുകയാണ്. ഇയാൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമവും വധശ്രമവും ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.