![മകളെ മദ്യം നൽകി ശ്വാസം മുട്ടിച്ച് കൊന്നു പുഴയിൽ തള്ളിയ കേസ്; പിതാവിന് ജീവപര്യന്തം തടവും പിഴയും](assets/news_post/vaiga fath22665.jpg)
70 വയസുള്ള അമ്മയെ നോക്കാൻ വേറെ ആളില്ലെന്നും അതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്നും സനു മോഹൻ ആവശ്യപ്പെട്ടെങ്കിലും കോടതി വിലക്കെടുത്തില്ല
10 വയസുകാരിയായ മകളെ മദ്യം നൽകി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ പിതാവ് സനുമോഹന് ജീവപര്യന്തം തടവും ഒരുലക്ഷത്തിഎഴുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി. ഇന്ന് ഉച്ചയോടെ എറണാകുളം പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
സനു മോഹനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തടഞ്ഞുവയ്ക്കല്‍, ലഹരിക്കടിമയാക്കല്‍, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ തുടങ്ങിയവയാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. ഇതിൽ കൊലപാതകത്തിനാണ് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ചത്. മറ്റുകേസുകൾക്ക് 28 വർഷം കഠിനതടവാണ് വിധിച്ചത്.
70 വയസുള്ള അമ്മയെ നോക്കാൻ വേറെ ആളില്ലെന്നും അതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്നും സനു മോഹൻ ആവശ്യപ്പെട്ടെങ്കിലും കോടതി വിലക്കെടുത്തില്ല. അപൂര്‍വത്തിൽ അപൂര്‍വമായ കുറ്റകൃത്യമാണെന്നും വധശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്.
2021 മാർച്ച് 21 നാണ് കാക്കനാട് കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന സനു മോഹൻ മകളെ കൊലപ്പെടുത്തി മുട്ടാർ പുഴയിലെറിഞ്ഞത്. കൊലപാതകത്തിന് ശേഷം നാടുവിട്ട സനു മോഹൻ ബെംഗളൂരു, മുംബൈ, ഗോവ, മുരുഡേശ്വർ, മൂകാംബിക തുടങ്ങിയ സ്ഥലങ്ങളിൽ മുങ്ങി നടന്നത് ഒരുമാസത്തോളമാണ്.
ഒരു മാസത്തെ തെരച്ചിലിനൊടുവിൽ കർണാടകയിലെ കാർവാറിൽ നിന്ന് സനുമോഹൻ പിടിയിലായതോടെയാണ് ക്രൂര കൊലപാതകത്തിൻറെ ചുരുളഴിയുന്നത്. വൈഗയെ കൊന്നതു താൻ തന്നെയാണെന്നു ചോദ്യം ചെയ്യലിൽ സനു മോഹൻ പൊലീസിനോട് സമ്മതിച്ചു.
കോളയിൽ മദ്യം കലർത്തി 10 വയസുകാരിയെ കുടിപ്പിച്ചശേഷം ഫ്ലാറ്റിലെ വിസിറ്റിംഗ് മുറിയിൽ വെച്ചാണ് മുണ്ട് കൊണ്ട് കുഞ്ഞിൻറെ കഴുത്ത് മുറുക്കി ശരീരത്തോട് ചേർത്തുപിടിച്ച് ശ്വാസം മുട്ടിച്ചു. ബോധരഹിതയായ കുട്ടിയെ ബെഡ് ഷീറ്റിൽ പുതഞ്ഞാണ് പ്രതി മുട്ടാർ പുഴയിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. വൈഗയുടെ മൂക്കിൽ നിന്ന് പൊടിഞ്ഞ രക്തതുള്ളികൾ ബെഡ്ഷീറ്റ് ഉപയോഗിച്ച് തുടച്ച് തെളിവ് നശിപ്പിക്കാനും പ്രതി ശ്രമിച്ചു.
കൊലപാതകത്തിന് ശേഷം സംസ്ഥാനം വിട്ട സനുമോഹൻ കോയമ്പത്തൂരിലേക്കാണ് ഒളിവിൽ പോയത്. കുഞ്ഞിൻറെ ശരീരത്തിൽ ധരിച്ചിരുന്ന ആഭരണം എടുത്തിട്ടായിരുന്ന് യാത്ര. അത് വിറ്റ് കിട്ടുന്ന പണംകൊണ്ട് വിദേശത്തേക്ക് കടക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം.
കനത്ത സാമ്പത്തിക ബാധ്യതയുള്ളതിനാൽ ആത്മഹത്യ ആലോചിച്ചു. മകളെ പുഴയിലെറിഞ്ഞശേഷം ഒളിവിൽ കഴിയുന്നതിനിടെ 3 തവണ ആത്മഹത്യയ്ക്കു ശ്രമിച്ചു. ഭാര്യയെ ഏൽപിക്കാൻ താൽപര്യമില്ലാത്തതിനാലാണു മകളെ കൊന്നതെന്നും സനുവിന്റെ മൊഴിയിലുണ്ട്.
Photo Courtesy - google