![ജി20 ഉച്ചകോടി സമാപിച്ചു; അധ്യക്ഷ പദം മോദി ബ്രസീലിന് കൈമാറി](assets/news_post/g2019132.jpg)
രാവിലെ ജി20 ഉച്ചകോടിക്കെത്തിയ നേതാക്കൾ ഒന്നിച്ച് രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചു
ഡൽഹിയിൽ 2 ദിവസമായി നടന്ന ജി20 ഉച്ചകോടി സമാപിച്ചു. അധ്യക്ഷ പദം ബ്രസീലിന് കൈമാറി ഉച്ചകോടി അവസാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ഊർജ സംരക്ഷണം, ദാരിദ്ര്യ നിർമാജനം തുടങ്ങിയവയ്‌ക്ക് ബ്രസീൽ മുൻഗണന നൽകുമെന്ന് പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ പറഞ്ഞു.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ ജി20 ഉച്ചകോടിക്കെത്തിയ നേതാക്കൾ ഒന്നിച്ച് രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചു. സ്‌ത്രീ ശാക്തീകരണത്തിനും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പ്രചാരത്തിനും അടക്കം പല സുപ്രധാന തീരുമാനങ്ങൾ ഉച്ചകോടിയിൽ ചർച്ചയ്ക്ക് ഉണ്ടായിരുന്നു.
യുക്രെയിൻ അധിനിവേശത്തിൽ റഷ്യയെ കുറ്റപ്പെടുത്താതെ സംയുക്ത പ്രഖ്യാപനമാണ് ഇന്ത്യ നടത്തിയത്. ഇന്ത്യയുടെ ദീർഘകാല സുഹൃത്തായ റഷ്യയെ കുറ്റപ്പെടുത്താതെ തന്നെ യുദ്ധവിരുദ്ധ സന്ദേശം നൽകുന്നതാണ് പ്രഖ്യാപന രേഖ. ഉച്ചകോടിക്ക് മുമ്പ് നടന്ന ഷെർപ്പ യോഗങ്ങളിൽ യുക്രെയിൻ വിഷയത്തിൽ സമവായം ഉണ്ടായിരുന്നില്ല.
നവംബർ അവസാനം ജി 20 യുടെ വെർച്വൽ സെഷൻ നടത്താനും മോദി നിർദ്ദേശിച്ചു.
"കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ, നിങ്ങൾ നിങ്ങളുടെ അഭിപ്രായങ്ങൾ മുന്നോട്ട് വയ്ക്കുകയും നിർദ്ദേശങ്ങൾ നൽകുകയും നിരവധി നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുകയും ചെയ്തു. ഉയർന്നുവന്ന നിർദ്ദേശങ്ങൾ എങ്ങനെ വേഗത്തിലാക്കാം എന്ന് സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. "മോദി പറഞ്ഞു.
"നവംബർ അവസാനം ജി 20 യുടെ മറ്റൊരു സെഷൻ ഞങ്ങൾ നടത്തണമെന്നാണ് എന്റെ നിർദ്ദേശം. ആ സെഷനിൽ, ഈ ഉച്ചകോടിയിൽ അംഗീകരിച്ച പ്രശ്നങ്ങൾ നമുക്ക് അവലോകനം ചെയ്യാം. ഞങ്ങളുടെ ടീമുകൾ അതിന്റെ വിശദാംശങ്ങൾ എല്ലാവരുടെയും കാഴ്ചപ്പാടോടെ പങ്കിടും. നിങ്ങളെല്ലാവരും ഇതിൽ ചേരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഇതോടെ ജി20 ഉച്ചകോടി അവസാനിച്ചതായി ഞാൻ പ്രഖ്യാപിക്കുന്നു". മോദി പറഞ്ഞു.
Photo Courtesy - google