തിരുവനന്തപുരം: മെഡിസെപ് നിർത്തലാക്കാൻ സർക്കാർ ആലോചന. സർക്കാർജീവനക്കാർക്കും പെൻഷൻകാർക്കുമിടയിൽ അതൃപ്തി രൂക്ഷമായതോടെയാണ് മെഡിസെപ് ആരോഗ്യ പരിരക്ഷാപദ്ധതി നിർത്തലാക്കി പകരം റീ-ഇംബേഴ്സ്മെന്റ് പദ്ധതി പുനസ്ഥാപിക്കാൻ സർക്കാർ നീക്കം ആരംഭിച്ചത്. മെഡിസെപ് പുതുക്കാനുള്ള ടെൻഡർ നടപടികൾ ധനവകുപ്പ് ആരംഭിക്കാത്തത് പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായെന്നാണ് വിലയിരുത്തൽ.
2022 ജൂലായ് ഒന്നിനാണ് ആരംഭിച്ച മെഡിസെപ്പിൽ പെൻഷൻകാർക്കും ആരോഗ്യപരിരക്ഷയുണ്ട്. എന്നാൽ, ചില ആശുപത്രികളിൽ മെഡിസെപ് ഇല്ല, ഉള്ള ആശുപത്രികളിൽ മികച്ച ചികിത്സാസൗകര്യമില്ല, ക്ലെയിം പൂർണമായി ലഭിക്കുന്നില്ല തുടങ്ങിയ പരാതികൾ ഗുണഭോക്താക്കളുടെ ഭാഗത്തുനിന്നും നിരന്തരം ഉയരുന്നുണ്ട്. ആശുപത്രികൾ ബിൽതുക കൂട്ടി കൊള്ളലാഭമുണ്ടാക്കുന്നതും സർക്കാർ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആദ്യവർഷം സർക്കാർജീവനക്കാരിൽനിന്നും 600 കോടിരൂപ ലഭിച്ചെങ്കിലും അതിനെക്കാൾ നൂറുകോടിയിലേറെ അധികതുക ക്ലെയിം നൽകേണ്ടിവന്നത് ഇൻഷുറൻസ് കമ്പനിക്കും പദ്ധതിയോടുള്ള താത്പര്യം കുറയാൻ കാരണമായിട്ടുണ്ട്.