![യുവതിയെ ബലാത്സംഗം ചെയ്ത സംഭവം: ഗവണ്‍മെന്റ് പ്ലീഡര്‍ പി ജി മനുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി](assets/news_post/manu22492.jpg)
പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോർട്ട് പരിശോധിച്ച കോടതി പ്രതി ഗുരുതര കുറ്റകൃത്യമാണ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്.
നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഗവണ്‍മെന്റ് പ്ലീഡര്‍ പി ജി മനുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോർട്ട് പരിശോധിച്ച കോടതി പ്രതി ഗുരുതര കുറ്റകൃത്യമാണ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്. ഹൈക്കോടതിയിൽ ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
പ്രതിക്ക് അഭിഭാഷകനെന്ന പരിഗണന നൽകാനാവില്ലെന്നും മനുവിനെതിരായ ആരോപണം ഗുരുതരമാണെന്നും കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു. മുമ്പ് പീഡനത്തിനിരയായ യുവതി ഈ കേസ് ഒത്തുതീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് തന്നെ സമീപിച്ചതെന്നും പരാതിക്കാരി ആരോപിക്കുന്ന കുറ്റകൃത്യം താൻ ചെയ്തിട്ടില്ലെന്നുമാണ് മനു കോടതിയിൽ പറഞ്ഞത്.
ജോലി സംബന്ധമായ ശത്രുതയെ തുടർന്ന് തന്റെ സൽപ്പേര് തകർക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായി നൽകിയ വ്യാജപരാതിയാണ് ഇതെന്നും മനു ആരോപിച്ചു.
പീഡനക്കേസിൽ നിയമസഹായം നൽകാനായി ഓഫീസിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നായിരുന്നു യുവതിയുടെ പരാതി. 2018 ൽ നടന്ന ഒരു പീഡനകേസിൽ നിയമസഹായം നൽകാൻ എന്നപേരിലാണ് തന്നെ എറണാകുളം കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയതെന്നും യുവതി ആലുവ റൂറൽ എസ്പിയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ ഒക്ടോബർ 9 നും 10 നുമാണ് ബലാത്സംഗം നടന്നതെന്ന് യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
ചോറ്റാനിക്കര പൊലീസ് യുവതി നൽകിയ പരാതിയിൽ ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി ആക്റ്റ് എന്നിവ പ്രകാരമാണ് കേസെടുത്തത്. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചുവെന്ന് യുവതി പരാതിയിൽ ആരോപിക്കുന്നുണ്ട്. സംഭവത്തിൽ അഡ്വക്കേറ്റ് ജനറലിന്റെ ആവശ്യപ്രകാരം കഴിഞ്ഞ മാസം മണ് രാജിവച്ചിരുന്നു.
Photo Courtesy - google