തൻ്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ ബില്ലുകളിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി നേരിട്ടെത്തിയാൽ മാത്രമേ ബില്ലുകളിൽ തീരുമാനമെടുക്കൂവെന്നും തൻ്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ ബില്ലുകളിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനായി സുപ്രിം കോടതി വിധി വരെ കാത്ത് നിൽക്കേണ്ട കാര്യമില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുപ്രിം കോടതിയുടേത് നിരീക്ഷണമാണ്, വിധിയല്ലെന്നും അതിനാൽ പ്രതികരിക്കാനില്ലെന്നും ഗവർണർ പറഞ്ഞു. പറയാനുള്ളത് കോടതിയിൽ താൻ പറയുമെന്നും അധികാര പരിധി കടന്ന് സർക്കാർ ഗവർണറെ ഇരുട്ടിൽ നിർത്തുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ലോട്ടറിയും മദ്യവുമാണ് സർക്കാരിൻറെ പ്രധാന വരുമാന മാർഗം. ലോട്ടറിയിലൂടെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ്. ഇത് നാണക്കേടാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.
അതേസമയം, നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണര്‍മാര്‍ക്കെതിരേ സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. ജനങ്ങള്‍ തിരഞ്ഞെടുത്ത അധികാരികളല്ല തങ്ങളെന്ന വസ്തുത ഗവര്‍ണര്‍മാര്‍ മറക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പഞ്ചാബ് ഗവര്‍ണര്‍ക്കെതിരേതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിർദേശം.
ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയില്‍ എത്തുന്നതുവരെ കാത്തിരിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കുന്നത്.
Photo Courtesy - google