07:31am 03 July 2024
NEWS
കടൽകയറ്റ പ്രശ്നം പരിഹരിക്കുന്നതിൽ സർക്കാരിന്റെ അനാസ്ഥ: ജനങ്ങൾ സംസ്ഥാന ഹൈവേ ഉപരോധത്തിലേക്ക്
30/06/2024  07:40 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കടൽകയറ്റ പ്രശ്നം പരിഹരിക്കുന്നതിൽ സർക്കാരിന്റെ അനാസ്ഥ: ജനങ്ങൾ സംസ്ഥാന ഹൈവേ ഉപരോധത്തിലേക്ക്

രൂക്ഷമായ കടൽകയറ്റ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് 2019 ഒക്ടോബർ മാസം മുതൽ സമരരംഗത്തുള്ള ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ നേതൃത്വത്തിൽ ജനങ്ങൾ ഫോർട്ടുകൊച്ചി ആലപ്പുഴ തീരദേശ പാത ഉപരോധിക്കാനൊരുങ്ങുന്നു.. കഴിഞ്ഞ ദിവസം കണ്ണമാലിയിൽ കൂടിയ ജനകീയ വേദിയുടെ സംയുക്ത പൊതുയോഗത്തിലാണ്  കണ്ണമാലി പൊലീസ് സ്റ്റേഷന് സമീപമുള്ള ജനകീയ വേദി സമരപന്തൽ പ്രദേശത്ത് ഉപരോധം നടത്താൻ തീരുമാനിച്ചത്.

2021-ൽ ചെല്ലാനം കൊച്ചി തീരത്ത് 10 കി.മീ. സ്ഥലത്ത് സിഎംഎസ് പാലം വരെ കരിങ്കൽ ഭിത്തിയും ടെട്രാ പോഡും ബസാർ - വേളാങ്കണ്ണി പ്രദേശത്ത് 6 പുലി മുട്ടുകളും, പുത്തൻ തോട് - കണ്ണമാലി പ്രദേശത്ത് 9 പുലി മുട്ടുകളും നിർമ്മിക്കുന്നതിനായി സർക്കാർ ഭരണാനുമതി കൊടുത്തിരുന്നു. 344.2 കോടി രൂപ കിഫ്ബിയിലൂടെ നീക്കിവെക്കുകയും ചെയ്തിരുന്നു.. എന്നാൽ 7.36 കി.മീ. സ്ഥലത്ത് കടൽ ഭിത്തിയും 6 പുലി മുട്ടുകളും നിർമ്മിച്ചപ്പോൾ തന്നെ നീക്കി വച്ച പണം തീർന്നു പോയി എന്ന വാദം സ്വീകാര്യമല്ല എന്ന് ജനകീയ വേദി ഭാരവാഹികളായ വി ടി സെബാസ്റ്റ്യൻ, അഡ്വ തുഷാർ നിർമൽ സാരഥി, സുജ ഭാരതി, ജോസഫ് ജയൻ കുന്നേൽ എന്നവർ പ്രസ്താവിച്ചു. 

"2023 ജൂൺ 9 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പുത്തൻ തോട് വന്ന് പറഞ്ഞത് അടുത്ത ഘട്ടം പണിയാൻ 320 കോടി വേണമെന്നും 2023 നവംബർ ഒന്നിന് പണി തുടങ്ങുമെന്നും ആയിരുന്നു. 2023 ഒക്ടോബർ 3 ന് ചെല്ലാനത്ത് വെച്ച്  മന്ത്രി . പി രാജീവ് പറഞ്ഞത് രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് 247 കോടി പാസായി എന്നാണ്. എന്നാൽ ഇപ്പോൾ പറയുന്നു കിഫ്ബിക്ക് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തി അതിനാൽ പണി നടക്കില്ല എന്നാണ്. തീരദേശ പാതയ്ക്കും കെ റെയിലിനും പണദൗർലഭ്യം ഇല്ലാത്തിടത്ത് തീരസുരക്ഷയ്ക്ക് മാത്രം പണമില്ലെന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ല" വേദി ഭാരവാഹികൾ പറഞ്ഞു  കൊച്ചിൻ പോർട്ട് ഡ്രഡ്ജ് ചെയ്തു പുറം കടലിൽ തള്ളുന്ന മണ്ണും ചെളിയും തീരത്ത് നിക്ഷേപിച്ച് തീര പുനർനിർമ്മാണം സാധ്യമാണെന്നിരിക്കെ അത്തരം സാധ്യതകളൊന്നും പരിശോധിക്കാൻ സർക്കാർ തയ്യാറാകാത്തത് ദുരൂഹമാണെന്നും അവർ ആരോപിച്ചു സർക്കാരിന്റെ ഈ അനാസ്ഥയ്ക്കെതിരെ ശക്തമായ സമരം കെട്ടഴിച്ച് വിടാനാണ് ജനകീയ വേദിയുടെ തീരുമാനമെന്നും റോഡ് ഉപരോധം അതിന്റെ ഭാഗമാണെന്നും വേദി ഭാരവാഹികൾ കൂട്ടിച്ചേർത്തു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam