!['ദിലീപിന് തിരിച്ചടി': അതിജീവിത സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ച് ഹൈക്കോടതി](assets/news_post/dileepp22020.jpg)
ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി നിർദേശം.
നടിയെ ആക്രമിച്ച കേസിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ച് ഹൈക്കോടതി. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു അതിജീവിത ഹർജി സമര്‍പ്പിച്ചത്. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.
ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി നിർദേശം. ജില്ല സെക്ഷൻസ് ജഡ്ജി അന്വേഷിക്കണമെന്നും ആവശ്യമെങ്കിൽ പോലീസിൻ്റെയോ മറ്റ് അന്വേഷണം ഏജൻസിയുടെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി.
കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ മെമ്മറി കാര്‍ഡ് അനുമതിയില്ലാതെ പരിശോധിച്ചത് ആരാണെന്ന് കണ്ടെത്താനായിരുന്നു അതി ജീവിതയുടെ ഹർജിയിലെ പ്രധാന ആവശ്യം.
ആരെങ്കിലും ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചാല്‍ തന്റെ ഭാവിയെ അത് ബാധിക്കുമെന്നും മെമ്മറി കാര്‍ഡ് പരിശോധിച്ചത് കോടതി ഉത്തരവ് ഇല്ലാതെ രാത്രിയിലാണെന്നും അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
2018 ജനുവരി 9നും ഡിസംബർ 13നുമാണ് ആദ്യം ഹാഷ് വാല്യു മാറിയതെന്നും പിന്നീട് 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയതായും ഫോറൻസിക് പരിശോധന ഫലത്തിൽ കണ്ടെത്തിയിരുന്നു.
Photo Courtesy - google