![അതിജീവിതയുടെ ഹർജിയിൽ വാദം മാറ്റണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളി](assets/news_post/dileep18502.jpg)
ദിലീപിന്റെ വാദങ്ങളെ അതിജീവിത കോടതിയിൽ എതിർത്തു.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ഹർജിയിൽ വാദം മാറ്റണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളി. അന്വേഷണം വേണമെന്നതിൽ മറ്റാർക്കും പരാതിയില്ലല്ലോ ദിലീപിന് മാത്രം എന്താണ് പരാതി എന്ന് ചോദിച്ച കോടതി, ദിലീപിന്റെ ഉപഹർജി അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി.
മെമ്മറി കാർഡ് ചോർന്നതിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന അതിജീവിതയുടെ ഹർജിയിലെ വാദം മാറ്റി വെക്കണമെന്നായിരുന്നു ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടത്. കേസിൽ വാദം കേട്ട ജഡ്ജി തന്നെ വിധി പറയുന്നത് തടയുകയെന്ന ഉദ്ദേശത്തോട് കൂടിയാണ് അതിജീവിത ഹർജി നൽകിയതെന്നായിരുന്നു ദിലീപ് ചൂണ്ടിക്കാട്ടിയത്. സാക്ഷികളെ വീണ്ടും വിസ്തരിച്ചും പ്രോസിക്യൂട്ടർമാരെ ഒഴിവാക്കിയും വിചാരണ ഒരു വർഷം തടസപ്പെടുത്തിയെന്നും ദിലീപ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, ദിലീപിന്റെ വാദങ്ങളെ അതിജീവിത കോടതിയിൽ എതിർത്തു. ഇര എന്ന നിലയിൽ തന്റെ മൗലികാവകാശം സംരക്ഷിക്കപ്പെടണമെന്നും മെമ്മറി കാർഡ് ആരോ മനപ്പൂർവമായി പരിശോധിച്ചിട്ടുണ്ടെന്നും അതിജീവത കോടതിയിൽ വ്യക്തമാക്കി. അന്വേഷണം മുന്നോട്ടുകൊണ്ടുപോകുകയാണെന്ന് സർക്കാരും വ്യക്തമാക്കുകയായിരുന്നു.
ലൈംഗിക അതിക്രമക്കേസുകളിലെ തെളിവുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ മാർഗനിർദേശങ്ങൾ സമർപ്പിക്കാനും കോടതി നിർദേശിച്ചു. ഇതിനായി അമിക്കസ് ക്യൂറിയെയും നിയമിച്ചു. അതിജീവിതയുടെ ഹർജിയിൽ വാദം നടക്കവേ ദൃശ്യങ്ങൾ ചോർന്നതിന്റെ ഗൗരവം കോടതിയെ ബോധിപ്പിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊതുമാർഗനിർദേശം സമർപ്പിക്കാനാണ് അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. അതിജീവിതയുടെ ഹർജി വിധി പറയനായി മാറ്റി