![ഹിമാചൽ കീഴടക്കി കോൺഗ്രസ്; ഇനി റിസോർട്ട് രാഷ്ട്രീയം](assets/news_post/hp9991.jpg)
മുഖ്യമന്ത്രി പദവിക്കായും തർക്കങ്ങൾ ഉടലെടുത്തിട്ടുണ്ട്.
ഷിംല: ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം ഉറപ്പായതോടെ കുതിരകച്ചവടത്തെ അതിജീവിക്കാന്‍ മാർഗങ്ങൾ തേടി കോൺഗ്രസ്. ജയിച്ച സ്ഥാനാർഥികളെ ഛണ്ഡിഗഡിലേക്ക് മാറ്റുമെന്ന് എഐസിസി നിരീക്ഷകൻ അറിയിച്ചു. മുഖ്യമന്ത്രി ആരെന്ന ചർച്ചകൾ ഛണ്ഡിഗഡിൽ വച്ച് നടത്തും. മുഖ്യമന്ത്രി പദവിക്കായും തർക്കങ്ങൾ ഉടലെടുത്തിട്ടുണ്ട്.
അതിനിടെ, ബിജെപിയുടെ തോൽവിക്കു പിന്നാലെ മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ രാജി പ്രഖ്യാപിച്ചു. കോൺഗ്രസ് 39 സീറ്റുകളിലും ബിജെപി 26 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. എഎപിയ്ക്ക് സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാനായില്ല.
ബിജെപിയും കോൺഗ്രസും 68 സീറ്റുകളിലേക്കും സ്ഥാനാർഥികളെ നിർത്തിയപ്പോൾ, 67 സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിയും സംസ്ഥാനത്ത് ആദ്യമായി മത്സരരംഗത്തുണ്ടായിരുന്നു. എക്‌സിറ്റ് പോളുകളിലും അഭിപ്രായ സര്‍വേകളിലും ബിജെപിക്കായിരുന്നു മുന്‍തൂക്കം. 35 സീറ്റാണ് കേവല ഭൂരിപക്ഷത്തിനുവേണ്ടത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 45 സീറ്റും കോൺഗ്രസ് 22 സീറ്റും സിപിഎം ഒരു സീറ്റുമാണ് നേടിയത്