സ്വര്‍ണം, വെള്ളി, ഈയം, ചെമ്പ്, ടിന്‍, മെര്‍ക്കുറി, ഇരുമ്പ്, സിങ്ക് എന്നീ ലോഹങ്ങളാണ് നിര്‍മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
ന്യൂഡൽഹി: ജി-20 ഉച്ചകോടി വേദിയിൽ അഷ്ടലോഹ നടരാജ വിഗ്രഹം സ്ഥാപിക്കും. 28 അടി ഉയരവും 19 ടൺ ഭാരവുമുള്ള നടരാജ വിഗ്രഹം തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ സ്വാമിമലൈ എന്ന ഗ്രാമത്തിലാണ് നിർമ്മിച്ചത്. ഓഗസ്റ്റ് 25ന് ഡൽഹിയിലേക്ക് യാത്ര ആരംഭിച്ച വിഗ്രഹത്തിന്റെ അവസാന മിനുക്കുപണികൾ ഡൽഹിയിൽ നടക്കും.
ശിവന്റെ നൃത്തത്തെ പ്രതിനിധീകരിക്കുന്ന നടരാജ വിഗ്രഹം തമിഴ് സംസ്‌കാരത്തിന്റെ മികച്ച സൃഷ്ടികളിലൊന്നായി അറിയപ്പെടുന്നു. എട്ടു ലോഹങ്ങൾ ഉപയോഗിച്ചാണ് നടരാജ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. സ്വർണം, വെള്ളി, ഈയം, ചെമ്പ്, ടിൻ, മെർക്കുറി, ഇരുമ്പ്, സിങ്ക് എന്നീ ലോഹങ്ങളാണ് നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഡൽഹിയിലെ പ്രഗതിമൈതാനിയിൽ വിഗ്രഹം എത്തിക്കും.
പ്രതിമയുടെ പീഠം പ്രത്യേകം അയക്കും. സ്വാമിമലൈയിൽ നിന്നുള്ള ശ്രീകണ്ഠ സ്ഥാപതിയും സഹോരന്മാരായ രാധകൃഷ്ണ സ്ഥാപതി, സ്വാമിനാഥ സ്ഥാപതി എന്നിവരാണ് വിഗ്രഹത്തിന്റെ നിർമ്മാതാക്കൾ. ശിൽപികളായ സദാശിവം, ഗൗരിശങ്കർ, സന്തോഷ് കുമാർ, രാഘവൻ എന്നിവരും പദ്ധതിയിൽ പങ്കാളികളായി. ചിദംബരം, കോനേരിരാജപുരം തുടങ്ങിയ ചോള കാലത്തെ നടരാജ വിഗ്രഹത്തിന്റെ മാതൃകയാണ് ഈ പ്രതിമയുടെ നിർമ്മാണത്തിൽ പിന്തുടർന്നതെന്ന് ശിൽപികൾ പറഞ്ഞു.
ആറ് മാസമെടുത്താണ് വിഗ്രഹം തയ്യാറാക്കിയത്. 2023 ഫെബ്രുവരി 20 ന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം പ്രതിമയുടെ ഓർഡർ നൽകിയത്. ഏകദേശം 10 കോടി രൂപയാണ് പ്രതിമയുടെ വില.