ഇംഗ്ലണ്ടിനെ സെമിഫൈനലിൽ തകർത്ത് ടി20 ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചതോടെ ഇന്ത്യയുടെ പത്തു വർഷത്തെ കാത്തിരിപ്പിനാണ് വിരാമമായത്. പത്തുവർഷം മുമ്പ്, 2014ലാണ് ഇന്ത്യ ഇതിന് മുമ്പ് ടി20 ലോകകപ്പ് ഫൈനലിൽ കളിച്ചത്. അന്ന് ശ്രീലങ്കയോട് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. രണ്ടു വർഷം മുമ്പ് അഡ്‌ലെയ്ഡിൽ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് പരാജയം ഏറ്റുവാങ്ങിയതിന്റെ പകവീട്ടിയാണ് ഇന്ത്യ ഇക്കുറി ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചത്. ഇംഗ്ലണ്ടിനെ 68 റൺസിന് തകർത്താണ് ടീം ഇന്ത്യ ഫൈനൽ പ്രവേശനം ഗംഭീരമാക്കിയത്.
സെമിഫൈനലിൽ ഇന്ത്യയുടെ സമ്പൂർണ ആധിപത്യമായിരുന്നു. ബാറ്റിങ്, ബൗളിങ്, ഫീൽഡിങ് മേഖലകളിൽ ടീം ഇന്ത്യ മികവ് പ്രകടിപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമയുടെയും സൂര്യകുമാർ യാദവിന്റെയും ഇന്നിങ്‌സ് മികവിൽ ഏഴിന് 172 റൺസ് എന്ന വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുന്നിൽവച്ചത്. എന്നാൽ, 16.4 ഓവറിൽ 103 റൺസിന് എറിഞ്ഞിട്ടാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്.
ടൂർണമെന്റിൽ ഒരു മത്സരം പോലും തോൽക്കാതെ ഫൈനലിൽ പ്രവേശിച്ച ഇന്ത്യ ശനിയാഴ്ച്ച നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ നേരിടും.