ന്യൂയോർക്ക്: ടി20 ലോകകപ്പിൽ വാതുവെപ്പ് സംഘങ്ങൾ താരങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്നെന്ന് റിപ്പോർട്ട്. മുൻ കെനിയൻ താരം കോഴയുമായി ഉഗാണ്ട താരത്തെ പലതവണ സമീപിക്കുകയായിരുന്നു. ഉഗാണ്ടൻ താരം തന്നെയാണ് ഇക്കാര്യം ഐ.സി.സി യെ അറിയിച്ചത്. ടി20 ലോകകപ്പിൽ ആദ്യമായാണ് ഉഗാണ്ട കളിക്കാനെത്തിയത്.
ആദ്യമായി കളിക്കാനെത്തിയ ഉഗാണ്ട ഒരു വിജയവും സ്വന്തമാക്കിയിരുന്നു. ഗ്രൂപ്പ് സി യിലെ മത്സരത്തിൽ പാപ്പുവാ ന്യൂ ഗിനിയയെയാണ് പരാജയപ്പെടുത്തിയത്. വെസ്റ്റിൻഡീസ്, അഫ്ഗാനിസ്താൻ, ന്യൂസിലൻഡ് ടീമുകളുൾപ്പെട്ട ഗ്രൂപ്പിൽ ടീം നാലാമതായിരുന്നു.
വാതുവെപ്പ് സംഘങ്ങൾ കോഴയുമായി താരങ്ങളെ സമീപിക്കുന്നതിൽ പുതുമയില്ലെന്നാണ് ഐസിസി സൂചിപ്പിക്കുന്നത്. ചെറിയ ടീമുകളിലുള്ള താരങ്ങളെയാണ് കൂടുതലായി ഇത്തരക്കാർ ലക്ഷ്യമിടുന്നതെന്നും ഐ.സി.സി വൃത്തങ്ങൾ അറിയിച്ചു. കോഴയ്ക്കായി സമീപിച്ചാൽ താരങ്ങൾ ഐ.സി.സി യെ അറിയിക്കണം. ഐസി.സി യെ അറിയിക്കാതിരുന്നാൽ അത് ഐ.സി.സി യുടെ അഴിമതി-വിരുദ്ധ ചട്ടമനുസരിച്ച് കുറ്റകരമാണ്.