![ഡൽഹി കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന നിലപാടിൽ നിന്നും മലക്കംമറിഞ്ഞ് ബിജെപി](assets/news_post/delhi10822.jpg)
ജനവിധിയെ മാനിക്കുമെന്നും മത്സരിക്കില്ലെന്നുമായിരുന്നു തിരഞ്ഞെടുപ്പ് തോൽവിക്കുശേഷം ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായിരുന്ന ആദേശ് ഗുപ്ത പറഞ്ഞത്
ന്യൂഡൽഹി: ഡൽഹി കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന നിലപാടിൽ നിന്നും മലക്കംമറിഞ്ഞ് ബിജെപി. രേഖാ ഗുപ്തയെ മേയർ സ്ഥാനാർത്ഥിയായും കമൽ ബാഗ്രിയെ ഡെപ്യുട്ടി മേയർ സ്ഥാനാർത്ഥിയായും ബിജെപി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് ഭൂരിപക്ഷം കിട്ടിയതിനാൽ മേയർ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്നായിരുന്നു ബിജെപിയുടെ മുൻ നിലപാട്.
ജനുവരി ആറിനാണ് മുനിസിപ്പൽ കോർപ്പറേഷനിലേക്കുള്ള മേയർ തിരഞ്ഞെടുപ്പ് നടക്കുന്നത്. അന്നുതന്നെയാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 250 കൗൺസിലർമാരും സത്യപ്രതിജ്ഞചെയ്യുന്നതും. മേയർ, ഡെപ്യൂട്ടി മേയർ എന്നിവരെയും സ്റ്റാൻഡിങ് കമ്മിറ്റികളിലേക്കുള്ള ആറംഗങ്ങളെയും അന്ന് തിരഞ്ഞെടുക്കും.
ഷാലിമാർ ബാഗിൽ നിന്നുള്ള കൗൺസിലറാണ് രേഖാ ഗുപ്ത. രാം നഗറിൽ നിന്നുള്ള കൗൺസിലറാണ് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന കമൽ ബാഗ്രി. ജനവിധിയെ മാനിക്കുമെന്നും മത്സരിക്കില്ലെന്നുമായിരുന്നു തിരഞ്ഞെടുപ്പ് തോൽവിക്കുശേഷം ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായിരുന്ന ആദേശ് ഗുപ്ത പറഞ്ഞത്. എന്നാൽ, ആദേശ് ഗുപ്ത പിന്നീട് രാജിവെച്ചു. വീരേന്ദ്ര സച്ച്‌ദേവ ആണ് പുതിയ പ്രസിഡന്റ്.
മുമ്പ് മൂന്നായിരുന്ന കോർപ്പറേഷനുകളെ മേയിൽ കേന്ദ്രസർക്കാർ ലയിപ്പിച്ചശേഷം നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി 134 സീറ്റുനേടി ഭരണംപിടിച്ചു. 15 വർഷമായി കോർപ്പറേഷനുകൾ ഭരിച്ചിരുന്ന ബി.ജെ.പി.ക്ക് 104 സീറ്റാണ് ലഭിച്ചത്. കോൺഗ്രസിന് ഒമ്പത് സീറ്റായിരുന്നു കിട്ടിയത്.