പ്രണയപരാജയം കാരണം 292 പേരും കടം കയറിയതുമൂലം 242 പേരും തൊഴിലില്ലായ്മകാരണം 117 പേരും ജീവനൊടുക്കി
സംസ്ഥാനത്ത് ആത്മഹത്യാനിരക്കിൽ നേരിയ വർദ്ധനവെന്ന് ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ റിപ്പോർട്ട്. 2022-ലെ റിപ്പോർട്ട് പ്രകാരം 10,162 പേർ ആത്മഹത്യ ചെയ്തിട്ടുണ്ട്. മുൻവർഷം ഇത് 9,549 ആയിരുന്നു. 6.4 ശതമാനത്തിന്റെ വർധനയാണുണ്ടായത്.
ആത്മഹത്യാനിരക്കിന്റെ കാര്യത്തിൽ കേരളം രാജ്യത്ത് നാലാമതാണ്. രാജ്യത്ത് മൊത്തംസംഭവിച്ച ആത്മഹത്യകളുടെ 5.9 ശതമാനവും കേരളത്തിലാണ്.
ദേശീയശരാശരി 12.4 ആയിരിക്കുമ്പോൾ കേരളത്തിന്റെ ആത്മഹത്യാ നിരക്ക് 28.5 ആണ്. നഗരങ്ങളുടെ കാര്യത്തിൽ കൊല്ലം രണ്ടാമതാണ്. കൊല്ലത്ത് ആത്മഹത്യാ ശരാശരി 42.5 ആണ്.
കൊല്ലത്തിന് മുന്നിൽ വിജയവാഡയാണുള്ളത്. മുൻവർഷത്തെക്കാൾ 3 ശതമാനം കുറവാണ് ഇവിടെ. 2022-ൽ മാത്രം കൊല്ലംജില്ലയിൽ 472 പേർ ആത്മഹത്യ ചെയ്തു. ഇതേ കാലയളവിൽ കൊച്ചിയിൽ 374 പേരും തിരുവനന്തപുരത്ത് 361 പേരും കോഴിക്കോട്ട് 284 പേരും ആത്മഹത്യചെയ്തിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം കേരളത്തിൽ പുരുഷൻമാരുടെ ആത്മഹത്യയാണ് കൂടുതൽ. 8,031 പുരുഷന്മാരും 2129 സ്ത്രീകളും 2 ട്രാൻസ്‌ജെൻഡറുകളുമാണ് ജീവിതം അവസാനിപ്പിച്ചത്.
4,789 പേരുടെയും ആത്മഹത്യക്ക് കാരണമായത് കുടുംബപ്രശ്നങ്ങളാണ്. 2,131 കേസുകളിൽ രോഗമാണ് കാരണമായത്. മദ്യത്തിന് അടിമയായതുകാരണം ആത്മഹത്യചെയ്തവരുടെ എണ്ണം 1,047 ആണ്. ആത്മഹത്യചെയ്ത വനിതകളിൽ 1089 പേരും വീട്ടമ്മമാരാണ്. പ്രണയപരാജയം കാരണം 292 പേരും കടം കയറിയതുമൂലം 242 പേരും തൊഴിലില്ലായ്മകാരണം 117 പേരും ജീവനൊടുക്കി.
Photo Courtesy - google