ലോകത്തിൻ്റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന സൂപ്പർ പവർ ആവുകയാണ് നമ്മുടെ ലക്ഷ്യം
ന്യൂഡൽഹി: ഇന്ത്യയുടെ ജവാന്മാർ ധീരത തെളിയിച്ചെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ചൈന നടത്തുന്ന പ്രകോപനപരമായ നീക്കങ്ങളെ ചെറുത്ത ഇന്ത്യൻ സേനയുടെ നടപടി ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിരോധ മന്ത്രിയുടെ പരാമർശം. ഗൽവാനിലും തവാങ്ങിലും നമ്മുടെ ജവാന്മാർ ശൗര്യവും ധൈര്യവും തെളിയിച്ചെന്ന് പറഞ്ഞ രാജ്നാഥ് സിംഗ്, ഇന്ത്യക്ക് മറ്റ് രാജ്യങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ ഉദ്ദേശമില്ലെന്നും വ്യക്തമാക്കി.
മറ്റ് രാജ്യങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കാനോ, ഒരിഞ്ച് സ്ഥലം പിടിച്ചെടുക്കാനോ ഇന്ത്യക്ക് ഉദ്ദേശമില്ല. ലോകത്തിൻ്റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന സൂപ്പർ പവർ ആവുകയാണ് നമ്മുടെ ലക്ഷ്യം എന്നും രാജ്നാഥ് സിംഗ് പറഞ്ഞു. അതേസമയം, ചോദ്യം ചെയ്യാനുള്ള പ്രതിപക്ഷത്തിൻ്റെ അവകാശത്തെ ചോദ്യം ചെയ്തിട്ടില്ലെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി. നയങ്ങളെ അടിസ്ഥാനമാക്കിയാണ് വാദപ്രതിവാദം നടന്നത്. സത്യം പറയുമ്പോഴാണ് രാഷ്ട്രീയം നടപ്പാകുന്നത് എന്നും രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി.
ഇതിനിടെ ചൈന ഉയർത്തുന്ന ഭീഷണിയെ കേന്ദ്രസർക്കാർ നിസ്സാരവത്കരിക്കുകയാണെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ചൈന ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറെടുക്കുകയാണ്, എന്നാൽ നരേന്ദ്ര മോദി സർക്കാർ ഇത് അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. അരുണാചൽ പ്രദേശ് അതിർത്തിയിൽ ഇരുരാജ്യങ്ങളും തനമ്മിൽ സംഘർഷമുണ്ടായി ദിവസങ്ങൾക്കുള്ളിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.
എന്നാൽ ചൈന യുദ്ധത്തിന് കോപ്പുകൂട്ടുമ്പോൾ ഇന്ത്യ അവഗണിക്കുകയാണെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ വിമർശനവുമായി ബിജെപി രംഗത്തുവന്നു. രാഹുലിന്റെ മുത്തച്ഛൻ ജവഹർലാൽ ജവഹർലാൽ നെഹ്‌റു ഭരിച്ചിരുന്ന കാലത്തെ ഇന്ത്യ അല്ല ഇപ്പോഴുള്ളതെന്ന് ബിജെപി വക്താവ് രാജ്യവർധൻ സിങ് റാത്തോഡ് പറഞ്ഞു.