ഡ്യൂട്ടിക്കിടെ മരിച്ച അഗ്നിവീർ അജയ് കുമാറിൻ്റെ കുടുംബത്തിന് 98 ലക്ഷം രൂപ നൽകിയെന്ന് വെളിപ്പെടുത്തി സൈന്യം രംഗത്ത്. അജയ് കുമാറിൻ്റെ കുടുംബത്തിന് സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളിയാണ് സൈന്യം പ്രസ്താവന പുറപ്പെടുവിച്ചത്. അന്തിമ അക്കൗണ്ട് സെന്റിൽമെന്റ് പൂർത്തിയാകുന്നതോടെ 1.65 കോടി രൂപ കുടുംബത്തിന് ലഭിക്കുമെന്നും സൈന്യം വ്യക്തമാക്കി.
"ജോലിക്കിടെ ജീവൻ നഷ്ടപ്പെട്ട അഗ്നിവീർ അജയ് കുമാറിൻ്റെ അടുത്ത ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകിയിട്ടില്ലെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചില പോസ്റ്റുകൾ വന്നിരുന്നു. മൊത്തം തുകയിൽ 98.39 ലക്ഷം രൂപ അഗ്നിവീർ അജയ്‌യുടെ കുടുംബത്തിന് ഇതിനകം തന്നെ നൽകിയിട്ടുണ്ട്," സൈന്യത്തിൻ്റെ പ്രസ്താവനയിൽ പറയുന്നു.
"അഗ്നിവീർ സ്കീമിലെ വ്യവസ്ഥകൾ പ്രകാരം ബാധകമായ ഏകദേശം 67 ലക്ഷം രൂപയുടെ എക്സ്-ഗ്രേഷ്യയും മറ്റ് ആനുകൂല്യങ്ങളും, പോലീസ് പരിശോധനയ്ക്ക് ശേഷം ഉടൻ തന്നെ അന്തിമ അക്കൗണ്ട് സെറ്റിൽമെൻ്റിൽ നൽകും. ആകെ തുക ഏകദേശം 1.65 കോടി രൂപ വരും," പ്രസ്താവനയിൽ സൈന്യം കൂട്ടിച്ചേർത്തു. അഗ്നിവീർ ഉൾപ്പെടെയുള്ള വീരമൃത്യു വരിച്ച സൈനികരുടെ അടുത്ത ബന്ധുക്കൾക്ക് വേഗത്തിൽ നഷ്ടപരിഹാരം നൽകുമെന്നും സൈന്യം ഊന്നിപ്പറഞ്ഞു.