ഒന്നാം പ്രതി സായൂജാണ് പതിനേഴുകാരിയെ പ്രണയം നടിച്ച് വിനോദസഞ്ചാര കേന്ദ്രമായ ജാനകിക്കാട്ടിലെത്തിച്ചത്.
കോഴിക്കോട്: ജാനകിക്കാട് കൂട്ടബലാത്സംഗ കേസിൽ മൂന്നു പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഒന്നാം പ്രതി കുറ്റ്യാടി സ്വദേശി തെക്കേപറമ്പത്ത് സായൂജ്, മൂന്നാം പ്രതി മൂലോത്തറ തമ്മഞ്ഞിമ്മൽ രാഹുൽ, നാലാം പ്രതി കായക്കുടി ആക്കൽ അക്ഷയ് എന്നിവർക്കാണ് നാദാപുരം പോക്സോ അതിവേഗ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. രണ്ടാം പ്രതി പാറച്ചാലിലടുക്കത്ത് ഷിബുവിന് 30 വർഷം തടവുശിക്ഷയും വിധിച്ചു. 2021 സെപ്റ്റംബറിൽ പതിനേഴുകാരിയായ പെൺകുട്ടിയെ പ്രണയം നടിച്ച് ജാനകിക്കാട്ടിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.
ഒന്നാം പ്രതി 1,75000 രൂപ പിഴയും രണ്ടാം പ്രതി ഒരു ലക്ഷം രൂപയും മൂന്നും നാലും പ്രതികൾ 1,50000 വീതവും പിഴ അടയ്ക്കണം. പോക്‌സോ. എസ്.സി.-എസ്.ടി ആക്ട് ഉൾപ്പടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.
ഒന്നാം പ്രതി സായൂജാണ് പതിനേഴുകാരിയെ പ്രണയം നടിച്ച് വിനോദസഞ്ചാര കേന്ദ്രമായ ജാനകിക്കാട്ടിലെത്തിച്ചത്. ശീതളപാനീയത്തിൽ ലഹരിമരുന്ന് നൽകി പെൺകുട്ടിയെ അബോധാവസ്ഥയിലാക്കിയ ശേഷം നാല് പ്രതികളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയും അവശയായ പെൺകുട്ടിയെ വീടിനു സമീപം ഉപേക്ഷിച്ച് കടന്നു കളയുകയും ചെയ്തു. മാനസികമായും ശാരീരികമായും കടുത്ത ആഘാതമേറ്റ കുട്ടി കുറ്റ്യാടി പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അങ്ങനെയാണ് സംഭവം പുറംലോകമറിയുന്നതും പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതും.