![ജനതാ ദളുകളുടെ പുനരേകീകരണത്തിന് ചിറകേകി നിതീഷ് കുമാറിന്റെ പ്രധാനമന്ത്രി സ്വപ്നം](assets/news_post/rjd10298.jpg)
അടുത്ത തവണ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുക എന്നതാണ് നിതീഷും ജെഡിയുവും ലക്ഷ്യമിടുന്നത്.
പാട്ന: ബീഹാറിൽ ആർജെഡി - ജെഡിയു ലയന ചർച്ചകൾ സജീവം. നേതാക്കളിൽ പലരും ലയന സാധ്യതകൾ തള്ളിക്കളയുന്നുണ്ടെങ്കിലും ഇരു ജനതാദളുകളും ലയിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. താൻ ബീഹാർ മുഖ്യമന്ത്രിപദം ഒഴിയുമെന്നും ആർജെഡി നേതാവ് തേജസ്വി യാദവ് മുഖ്യമന്ത്രിയാകുമെന്നും നിതീഷ് സൂചന നൽകിയിരുന്നു. നിതീഷ് കുമാർ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകണമെന്ന വികാരം ആർജെഡി നേതാക്കളും പങ്കുവെച്ചിരുന്നു. മോദിയും അമിത്ഷായും ഉയർത്തുന്ന ഗുജറാത്ത് വികാരത്തിന് ബദലായി ബീഹാർ വികാരം കത്തിക്കാനുള്ള ശ്രമങ്ങളും ഇരു പാർട്ടിയിലെയും നേതാക്കൾ നടത്തുന്നുണ്ട്.
അടുത്ത തവണ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുക എന്നതാണ് നിതീഷും ജെഡിയുവും ലക്ഷ്യമിടുന്നത്. അതേസമയം, ബീഹാറിന് പുറത്ത് നിതീഷ് കുമാറിന്റെ പാർട്ടിയായ ജനതാദൾ യുണൈറ്റഡിന് കാര്യമായ സ്വാധീനവുമില്ല. ബീഹാറിലാകട്ടെ 40 ലോക്സഭാ സീറ്റുകളാണുള്ളത്. ആർജെഡിയും ജെഡിയുവും പകുതി സീറ്റുകൾ വീതം പങ്കിട്ടെടുക്കുകയും അതിൽ മുഴുവൻ വിജയിക്കുകയും ചെയ്താലും വെറും 20 സീറ്റുകളാകും നിതീഷിന്റെ പാർട്ടിക്ക് ലോക്സഭയിലുണ്ടാകുക. അതേസമയം, ആർജെഡിയും ജെഡിയുവും ലയിക്കുകയും ഒറ്റ പാർട്ടിയായി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും 40 സീറ്റുകളും വിജയിക്കുകയും ചെയ്താൽ പ്രതിപക്ഷത്തെ നിർണായക ശക്തി നിതീഷ് കുമാറിന്റെ പാർട്ടി തന്നെയായിരിക്കും.
അങ്ങനെയെങ്കിൽ കോൺഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികളിൽ ഏറ്റവും കൂടുതൽ സീറ്റുകളുള്ള പാർട്ടിയായി തങ്ങളുടെ പാർട്ടി മാറുമെന്നും പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിതീഷ് കുമാർ വരുമെന്നും ജെഡിയു കണക്കുകൂട്ടുന്നു. കർണാടകയിലെ ജനതാ ദൾ സെക്കുലർ ഉൾപ്പെടെയുള്ള മറ്റ് ജനതാ ദൾ വിഭാഗങ്ങളെയും ഈ ദൗത്യത്തിൽ ഒപ്പം നിർത്താനാകുമോ എന്നാണ് ജെഡിയു നോക്കുന്നത്.