മുംബൈ: മൊബൈൽ സേവനങ്ങൾക്കുള്ള നിരക്കിൽ 27 ശതമാനം വരെ വർധനവ് പ്രഖ്യാപിച്ച് ജിയോ. ജൂലൈ 3 മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്. ഉപയോക്താക്കൾക്കുള്ള അൺലിമിറ്റഡ് സൗജന്യ 5G സേവനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്നും രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ വ്യക്തമാക്കി.
രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇതാദ്യമായാണ് ജിയോ മൊബൈൽ സേവന നിരക്കുകൾ വർധിപ്പിക്കുന്നത്. ജിയോയ്ക്ക് 47 കോടിയിലധികം മൊബൈൽ വരിക്കാരുണ്ട്. ഏകദേശം 41 ശതമാനം വിപണി വിഹിതവും ജിയോയാണ് കയ്യാളുന്നത്. ജിയോക്ക് പിന്നാലെ ഭാരതി എയർടെലും വോഡഫോൺ ഐഡിയയും ഉടൻ തന്നെ മൊബൈൽ സേവന നിരക്കുകൾ വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
റിലയൻസ് ജിയോയുടെ 1,559 രൂപയുടെ വാർഷിക പ്ലാൻ ഇനി മുതൽ 1,899 രൂപയായിരിക്കും (വർധന: 340 രൂപ). പ്രതിദിനം 2.5 ജിബിയുള്ള 2,999 രൂപയുടെ പ്ലാൻ 3,599 രൂപയായി (വർധന: 600 രൂപ). പ്രതിദിനം 2 ജിബിക്ക് മുകളിൽ ഡേറ്റയുള്ള പ്ലാനുകളിലെ 5ജി ഡേറ്റ ഇനി അൺലിമിറ്റഡ് ആയിരിക്കും. ജിയോ ഭാരത്/ജിയോ ഫോൺ ഉപയോക്താക്കൾക്ക് നിലവിലെ പ്ലാനുകൾ തുടരും. ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ നിരക്ക് വർധയുണ്ടാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.