അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ പിന്മാറിയേക്കും. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപുമായുള്ള സംവാദത്തിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് ബൈഡൻ സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറുന്നത് സംബന്ധിച്ച് കൂടിയാലോചനകൾ നടത്തുന്നത്. ഡെമോക്രാറ്റിക് പാർട്ടിയിലും ജോ ബൈഡൻ സ്ഥാനാർത്ഥിയാകരുതെന്ന അഭിപ്രായം ശക്തമാണ്. ഈ സാഹചര്യത്തിലാണ് ജോ ബൈഡൻ മത്സരരംഗത്തു നിന്നും പിന്മാറാൻ ആലോചിക്കുന്നത്.
പിന്മാറ്റം സംബന്ധിച്ച് അടുത്ത അനുയായിയോട് ബൈഡൻ സംസാരിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇതുസംബന്ധിച്ച് വൈറ്റ് ഹൗസ് കേന്ദ്രീകരിച്ച് തിരക്കിട്ട ചർച്ചകൾ നടക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രമുഖ ഡെമോക്രറ്റിക് നേതാക്കളുമായി ബൈഡൻ സംസാരിച്ചതായും ഡെമോക്രറ്റിക് ഗവർണർമാരെ ഉടൻ കാണുമെന്നും സൂചനയുണ്ട്.
റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപുമായുള്ള സംവാദത്തിനു ശേഷമുള്ള ആദ്യ സർവേകളിൽ ബൈഡന് തിരിച്ചടി നേരിട്ടിരുന്നു. സിഎൻഎൻ സർവേയിൽ ട്രംപിന് 6 പോയിന്റ് ലീഡ് (49-43) ലഭിച്ചിരുന്നു. പിന്നാലെയാണ് ഗവർണർമാരുമായി ബൈഡൻ ഇന്ന് രാത്രി കൂടിക്കാഴ്ച നടത്തുമെന്നും വൈറ്റ് ഹൗസിൽ അടച്ചിട്ട മുറിയിലായിരിക്കും ചർച്ചയെന്നും റിപ്പോർട്ടുകൾ വന്നത്. തെരഞ്ഞെടുപ്പിൽ ഗവർണർമാരുടെ പിന്തുണ തേടാനാണ് കൂടിക്കാഴ്ചയെന്നാണ് ഔദ്യോഗിക വിശദീകരണം. സംവാദത്തിലെ മോശം പ്രകടനത്തിന് കാരണം തുടർച്ചയായ യാത്രകളാണെന്നും ബൈഡൻ ന്യായീകരിച്ചിരുന്നു.
അതേസമയം, മത്സരരംഗത്തു നിന്നും പിന്മാറുമെന്ന വാർത്ത നിഷേധിച്ച് ബൈഡന്റെ പ്രചാരണവിഭാഗം രംഗത്തെത്തി.