കണ്ണൂർ: കോളേജ് വിദ്യാർത്ഥിനികളെ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി. ഇരിക്കൂർ സി ഗ്‌ബ കോളേജിലെ ബി.എ. സൈക്കോളജി അവസാനവർഷ വിദ്യാർഥിനികളായ എടയന്നൂർ ഹഫ്‌സത്ത് മൻസിലിൽ ഷഹർബാന (28), ചക്കരക്കല്ല് നാലാംപീടിക ശ്രീലക്ഷ്മി ഹൗസിൽ സൂര്യ (23) എന്നിവരെയാണ് കാണാതായത്. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ രണ്ടുപേരും ഒഴുക്കിൽപെട്ടത്.
എടയന്നൂർ ഹഫ്‌സത്ത് മൻസിലിൽ പരേതനായ മുഹമ്മദ് കുഞ്ഞിയുടേയും അഫ്സത്തിന്റെയും മകളാണ് ഷഹർബാന. വിവാഹിതയാണ്. ചക്കരക്കല്ല് നാലാംപീടികയിലെ ശ്രീലക്ഷ്മി ഹൗസിൽ പ്രതീഷിന്റെയും സൗമ്യയുടെയും മകളാണ് സൂര്യ.
അവസാനവർഷ പരീക്ഷയും കഴിഞ്ഞ് സഹപാഠിയായ പടിയൂർ പൂവത്തെ ജസീനയുടെയുടെ വീട്ടിലെത്തിയതായിരുന്നു പെൺകുട്ടികൾ. വീട്ടിൽനിന്ന് ചായ കുടിച്ച് പുഴക്കരയിൽ ഫോണിൽ ചിത്രങ്ങളും വീഡിയോയും പകർത്തിയശേഷം പൂവത്തെ കൂറ്റൻ ജലസംഭരണിക്ക് സമീപത്തെ പുഴയിലിറങ്ങി. ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുന്നതിനിടെ ഒരാൾ മീൻപിടിക്കുന്നവരുടെ വലയിൽ പെട്ടെങ്കിലും ശക്തമായ ഒഴുക്കിൽ വലയിൽനിന്ന് വേർപെട്ടു പോയി.