![കണ്ണൂർ സർവകലാശാല വിസി പുനർനിയമനം റദ്ദാക്കി സുപ്രീം കോടതി; നിയമിച്ച രീതി ചട്ടവിരുദ്ധം](assets/news_post/gopi vc21784.jpg)
വി സി നിയമനത്തിൽ ഗവർണർ ബാഹ്യശക്തികൾ ഇടപെട്ടു എന്ന നിരീക്ഷണമാണ് കോടതി നടത്തിയത്
കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായുള്ള ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കി സുപ്രീം കോടതി. നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജെ ബി പർദിവാലയാണ് വിധി പ്രസ്താവിച്ചത്.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി. വി സി നിയമനത്തിൽ ഗവർണർ ബാഹ്യശക്തികൾ ഇടപെട്ടു എന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. സർക്കാരിനെതിരെ ഇക്കാര്യത്തിൽ ഗവർണർ നേരത്തെ വെളിപ്പെടുത്തൽ നടത്തിയിരുന്നു.
സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാഡമിക് കൗൺസിൽ അംഗം ഷിനോ പി. ജോസ് എന്നിവരാണ് കോടതിയെ സമീപിച്ചത്. 60 കഴിഞ്ഞവർക്ക് എങ്ങനെ പുനർനിയമനം നൽകുമെന്ന് വാദം കേൾക്കവെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചിരുന്നു.
പുനർനിയമനത്തിന് പ്രായം അടക്കം മാനദണ്ഡങ്ങൾ ബാധകമല്ലെന്നായിരുന്നു അന്ന് സർക്കാർ മറുപടി നൽകിയത്. കണ്ണൂർ വി സിയുടെ ആദ്യനിയമനം തന്നെ യു ജി സി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഹർജിക്കാർ നേരത്തെ വാദിച്ചിരുന്നു. ഈ സാഹചര്യത്തിൽ പുനർനിയമനവും നിലനിൽക്കില്ലെന്നാണ് ഹർജിക്കാർ ഉന്നയിച്ചിരുന്നത്.
Photo Courtesy - google